മലപ്പുറത്ത് വ്യാപക സംഘര്‍ഷം; ബസ് തകര്‍ത്തു, ഗ്രനേഡ് എറിഞ്ഞു, പോലീസ് സ്‌റ്റേഷനിലേക്ക് കല്ലേറ്
ശനി, ഞായര്‍ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ക്ലബ്ബുകളും പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരായ പ്രകടനങ്ങളും പലയിടത്തും നടന്നു.
Recommended Video
മലപ്പുറം: സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കപ്പെട്ട ഹര്‍ത്താലില്‍ മലപ്പുറത്തെ ചില മേഖലകളില്‍ വ്യാപക സംഘര്‍ഷം. താനൂരില്‍ തെരുവിലിറങ്ങിയ യുവാക്കളുടെ നീക്കങ്ങള്‍ വ്യാപക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ജില്ലയിലെ തീരദേശ പ്രദേശമായ താനൂരിലാണ് സാഹചര്യങ്ങള്‍ കലുഷിതമായത്. ഹര്‍ത്താല്‍ അനുകൂലികളെന്ന് കരുതുന്ന ഒരു സംഘം കെഎസ്ആര്‍ടിസി ബസ് അടിച്ചുതകര്‍ത്തു. ഇവരെ നേരിടാനെത്തിയ പോലീസ് ഗ്രനേഡ് എറിഞ്ഞു. വ്യാപക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. സഹായം അഭ്യര്‍ഥിച്ച് പലയിടത്തുനിന്നും പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെങ്കിലും പോലീസ് പ്രതികരിക്കുന്നില്ല. റോഡ് തടസപ്പെടുത്തിയും വാഹനങ്ങള്‍ തടഞ്ഞും നിരവധി പേര്‍ അതിരാവിലെ മുതല്‍ തെരുവ് കയ്യടക്കിയിരുന്നു. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെ....
ഹര്‍ത്താലെന്ന് പ്രചാരണം; വ്യാപകമായി വാഹനം തടയല്‍, കടകള്‍ അടപ്പിക്കുന്നു, വട്ടംകറക്കി യുവാക്കള്‍
പോലീസും ജനങ്ങളും തമ്പടിച്ചു
താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികളായ ജനങ്ങള്‍ ഒരു ഭാഗത്തും പോലീസ് മറുഭാഗത്തും നില്‍ക്കുകയാണ്. ഈ സമയമെത്തിയ കെഎസ്ആര്‍ടിസി ബസ് ആണ് അടിച്ചുതകര്‍ത്തത്. ഇവരെ നേരിടാന്‍ കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തി.
വ്യാപക സംഘര്‍ഷത്തിന് സാധ്യത
വ്യാപക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജനങ്ങള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ജനങ്ങള്‍ പോലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. റോഡില്‍ നിറയെ കല്ലിട്ടിരിക്കുകയാണ്. കുടുംബ സമേതമെത്തുന്ന വാഹനങ്ങളെ പോകാന്‍ അനുവദിക്കുന്നുണ്ട്.
ജനകീയ പ്രതിഷേധം
കഴിഞ്ഞദിവസങ്ങളില്‍ വൈകീട്ട് താനൂര്‍ ജങ്ഷനില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. ക്ലബ്ബുകളും പ്രാദേശിക കൂട്ടായ്മകളുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനമുണ്ടായിരുന്നത്.
ജനങ്ങള്‍ ഏറ്റെടുക്കുന്നു
ഹര്‍ത്താലിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ സംഘടനകളുടെയോ പിന്തുണയില്ല. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. പക്ഷേ, ജനങ്ങള്‍ ഒന്നടങ്കം ഹര്‍ത്താല്‍ ഏറ്റെടുക്കുകയായിരുന്നു. താനൂരില്‍ ഒരു കടപോലും തുറന്നിട്ടില്ല. വാഹനങ്ങള്‍ അതിരാവിലെ മുതല്‍ തടയുകയാണ്.
ദിവസങ്ങളായി കലുഷിത അന്തരീക്ഷം
റോഡില്‍ കല്ലിട്ട് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. പോലീസ് ജനങ്ങളെ വിരട്ടാന്‍ നോക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ അവര്‍ക്കായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രകടനം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
തുടര്‍ച്ചയായി പ്രകടനങ്ങള്‍
ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി താനൂര്‍ ജങ്ഷനില്‍ യുവാക്കളുടെ പ്രകടനം നടന്നിരുന്നു. അവര്‍ പിന്നീട് പരപ്പനങ്ങാടി റോഡ് വഴി നീങ്ങി. ശനിയാഴ്ച ചെറക്കല്‍ ഭാഗത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഞായറാഴ്ച ബ്ലോക്ക് ഓഫീസ് പരിസരത്തും നേരിയ ഉന്തും തള്ളുമുണ്ടായി.
ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ആവശ്യം
പ്രകടനത്തിന് ശേഷം തിങ്കളാഴ്ച ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യുവാക്കള്‍ കടകളിലും സ്ഥാപനങ്ങളിലും കയറി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കടകള്‍ ആരും തിങ്കളാഴ്ച തുറന്നിട്ടില്ല. ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും ജനങ്ങള്‍ തടഞ്ഞു. കുടുംബവുമായി എത്തുന്നവരെ പോകാന്‍ അനുവദിച്ചു. എന്നാല്‍ ഒറ്റയ്ക്ക വരുന്നവരെയെല്ലാം തടയുകയാണ്.
ഐഒസി പ്ലാന്റിലെ തൊഴിലാളികള്‍ പണിമുടക്കി
മലപ്പുറം ചേളാരി ഐഒസി പ്ലാന്റിലെ തൊഴിലാളികള്‍ ഹര്‍ത്താലിനോട് സഹകരിച്ച് പണിമുടക്കി. പരപ്പനങ്ങാടിയിലും താനൂരിലും റോഡില്‍ ടയറുകള്‍ കത്തിച്ചു. പലയിടങ്ങളിലും പ്രകടനം നടക്കുന്നുണ്ട്.
തോന്നിയ പോലെ പ്രതിഷേധം
പലയിടത്തും കെഎസ്ആര്‍ടിസി ബസും സ്വകാര്യ വാഹനങ്ങളും കടത്തിവിടുന്നുണ്ട്. എന്നാല്‍ മറ്റു ചില പ്രദേശങ്ങളില്‍ എല്ലാ വാഹനങ്ങളും തടയുന്നു. യാതൊരു ഏകോപനവും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് ഇല്ലെന്ന് വ്യക്തമാണ്. പ്രാദേശികമായി ആളുകള്‍ ചേര്‍ന്നാണ് എല്ലാം ചെയ്യുന്നത്.
വ്യാപകമായി പ്രകടനങ്ങള്‍
ചെമ്മാട്, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവടങ്ങളില്‍ കത്വ സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനമുണ്ടായിരുന്നു. മഞ്ചേരി ആനക്കയം പാണായിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു.
പോലീസ് സ്‌റ്റേഷന് നേരെ കല്ലേറ്
തിരൂരില്‍ പോലീസ് സ്‌റ്റേഷന് നേരെ കല്ലേറുണ്ടായി. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രകടനം നടത്തിയവര്‍ക്കിടയില്‍ നിന്നാണ് സ്‌റ്റേഷന് നേരെ കല്ലേറുണ്ടായത്. മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെല്ലാം പ്ലക്കാര്‍ഡുകളുമായി എത്തിയവരാണ് വാഹനം തടയുന്നത്.
യുവാക്കള്‍ റോഡിലിരുന്നു
ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടി മുതല്‍ കൊണ്ടോട്ടി വരെയുള്ള സ്ഥലങ്ങളില്‍ യുവാക്കള്‍ റോഡിലിരുന്ന് ഗതാഗതം തടസപ്പെടുത്തി. രാവിലെ മുതല്‍ കെഎസ്ആര്‍ടിസി ബസ് ഈ മേഖലയില്‍ തടഞ്ഞു. പോലീസ് ഇടപെട്ടതോടെ ഏറെ വൈകിയാണ് വിട്ടയച്ചത്.
സ്വകാര്യ ബസുകള്‍ ഇല്ല
മലപ്പുറത്ത് സ്വകാര്യ ബസുകള്‍ തീരെ ഓടുന്നില്ല. കെഎസ്ആര്‍ടിസി സര്‍വീസ് ഭാഗികമാണ്. കടകള്‍ 90 ശതമാനവും അടഞ്ഞുകിടക്കുന്നു. കോട്ട്ക്കല്‍ മലപ്പുറം പാതയില്‍ ഒതുക്കുങ്ങളില്‍ റോഡില്‍ ഇലക്ട്രിക് പോസ്റ്റിട്ട് ഗതാഗതം തടഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളും നിശ്ചലം
ജീവനക്കാര്‍ എത്താത്തതിനാല്‍ മലപ്പുറം ജില്ലയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെല്ലാം ഹര്‍ത്താല്‍ പല മേഖലകളിലും ശക്തമാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാതയില്‍ സംഘം ചേര്‍ന്ന് ഗതാഗതം തടഞ്ഞു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.
ലാത്തിവീശി വിരട്ടിയോടിച്ചു
കോഴിക്കോട് ബേപ്പൂര്‍, കിണാശേരി, കടിയങ്ങാട്, തലയാട്, താമരശേരി, വടകര എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സ്വകാര്യ ബസുകള്‍ മലബാറിലെ മിക്ക ജില്ലകളിലും സര്‍വീസ് നിര്‍ത്തിവച്ചു്. തിരുവനന്തപുരം നെടുമങ്ങാട് ബസുകളും വാഹനങ്ങളും തടഞ്ഞു.
പോലീസ് അഴിഞ്ഞാടുന്നു
അതിനിടെ പോലീസ് പലയിടത്തും അഴിഞ്ഞാടുന്നുണ്ടെന്നാണ് വിവരങ്ങള്‍. പൊന്നാനിയില്‍ ഒരു കുട്ടിയുടെ തല പോലീസ് അടിച്ചുതകര്‍ത്തു. വെളിയങ്കോട് സ്വദേശി കരീമിന്റെ മകന്‍ അജ്മലിനാണ് പരിക്കേറ്റത്. അമിത വേഗതയില്‍ എത്തിയ ജീപ്പില്‍ നിന്ന് ചാടിയിറങ്ങിയ പോലീസ് കുട്ടിയുടെ തലയ്ക്ക് ലാത്തികൊണ്ട് അടിക്കുകയായിരുന്നു.
ഹർത്താലിൽ പോലീസിന്റെ അഴിഞ്ഞാട്ടം; കുട്ടിക്ക് മർദ്ദനം, ഗുരുതര പരിക്ക്, സംഭവം പൊന്നാനിയിൽ!