പഞ്ച് മോദി ചലഞ്ചിൽ കയ്യാങ്കളിയും കല്ലേറും.. ബിജെപി-സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി, അഞ്ചലിൽ ഹർത്താൽ
കൊല്ലം: കൊല്ലം അഞ്ചലില്‍ പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം. പരിപാടി സംഘടിപ്പിച്ച എഐവൈഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റ് മുട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച സംഘര്‍ഷം അഞ്ചലില്‍ നിന്ന് പുനലൂരിലേക്കും നീണ്ടു. ഇന്ധന വില വര്‍ധനവിന് എതിരെ പ്രതിഷേധിച്ച് നടത്തിയ ഭാരത് ബന്ദില്‍ എഐവൈഎഫ് തുടങ്ങി വെച്ച പഞ്ച് മോദി ചലഞ്ച് പിന്നീട് സംസ്ഥാനത്ത് ഉടനീളം തരംഗമാവുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് ബിജെപി പഞ്ച് മോദി ചലഞ്ചിനെ എതിര്‍ത്ത് കൊണ്ട് രംഗത്ത് വന്നത്. യുവമോര്‍ച്ച പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പുനലൂരില്‍ വെച്ച് നടന്ന പരിപാടിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐ അഞ്ചല്‍ മണ്ഡലം പ്രസിഡണ്ട് ലിജു ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കോളേജ് ജംഗ്ഷനിലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്. ഇതോടെ പരിപാടി തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. തുടര്‍ന്ന് പോലീസ് ഇടപെടുകയും പരിപാടി കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പോലീസുകാരും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.
പരിപാടിക്കെതിരെ മാര്‍ച്ച് നടത്തിയ ബിജെപിക്കാരും പോലീസിനെതിരെ മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. പരസ്പരം നടത്തിയ കല്ലേറില്‍ പുനലൂര്‍ സിഐ ബിനു വര്‍ഗീസിന് പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്ത സിപിഐ നേതാവിനെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. അഞ്ചലില്‍ സിപിഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.