തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും ഇടുക്കി മറയൂരിലും ഹർത്താൽ തുടങ്ങി; തൃശൂരിൽ സംഘർഷ സാധ്യത,വൻ സുരക്ഷ
തൃശൂരിലെ പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
തൃശൂർ/തൊടുപുഴ: തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും, ഇടുക്കി ജില്ലയിലെ മറയൂരിലും ഹർത്താൽ തുടങ്ങി. ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചതിനെ തുടർന്ന് വിളിച്ചു ചേർത്ത ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇടുക്കിയിലെ കാന്തല്ലൂർ-മറയൂർ മേഖലയിൽ ഹർത്താൽ ആചരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതിയാണ് മറയൂർ-കാന്തല്ലൂർ മേഖലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. പാൽ,പത്രം,വിവാഹം,ആശുപത്രി തുടങ്ങിയ അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിൽ കോൺഗ്രസാണ് ബുധനാഴ്ച ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
തൃശൂരിലെ പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് അഞ്ച് പഞ്ചായത്തുകളിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്റെ മകന്‍ വിനായകനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പോലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ വാഹനത്തിന്റെ രേഖകളില്ലാത്തതിനാലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും, മർദ്ദിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം.