വാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറും
ഹര്‍ത്താലിന് മുമ്പുള്ള തുടര്‍ച്ചയായ രണ്ടുദിവസങ്ങളിലും താനൂരില്‍ ബിജെപി പ്രവര്‍ത്തകരും പ്രകടനം വിളിച്ച ജനക്കൂട്ടവും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
കോഴിക്കോട്: സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിച്ചവരെ പൂട്ടാന്‍ പോലീസ് നീക്കം തുടങ്ങി. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ ഭാവി ഇരുട്ടിലാകുന്ന നീക്കങ്ങളാണ് ആലോചനയിലുള്ളത്. ഇത്തരക്കാരെ കയറൂരിവിടുന്നത് ക്രമസമാധാന നിലയ്ക്ക് ഭീഷണിയാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെയാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രധാന പാര്‍ട്ടികളെല്ലാം ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിലാണ് അറസ്റ്റിലായവര്‍ക്കെതിരെ നടപടിയെടുക്കുന്നത്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പാര്‍ട്ടികളെല്ലാം ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞിരുന്നു...
എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ... നിങ്ങൾ ജീവിതവിജയത്തിലെത്തുന്ന വയസ്സും അതിനുള്ള എളുപ്പവഴികളും!!
റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഹര്‍ത്താലിന് പിന്നില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്നവരെയെല്ലാം പോലീസ് തിരയുന്നുണ്ട്.
അറസ്റ്റ് ഇനിയും
നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലരെയും സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യത്തില്‍ വിട്ടു. ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇനിയും നിരവധി പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഭാവിയില്‍ നേരിടുക
കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭാവിയില്‍ ഒരു കാരണവശാലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ക്ക് ബന്ധപ്പെട്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കലാപമുണ്ടാക്കുക ലക്ഷ്യം
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നത്. കലാപമുണ്ടാക്കുക എന്നതായിരുന്നു ഹര്‍ത്താലിന് പിന്നില്‍ കളിച്ചവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ പ്രതിഷേധവും സംഘര്‍ഷ സാഹചര്യവുമുണ്ടായത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.
എല്ലാ സ്റ്റേഷനുകള്‍ക്കും കൈമാറും
കേസില്‍ ഉള്‍പ്പെട്ടവരുടെ പേര് വിവരങ്ങള്‍ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും കൈമാറും. അറസ്റ്റിലായവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കും. ഇവരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള ഈ പട്ടികയാണ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറുക.
മേഖലകള്‍ ഇങ്ങനെ
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് കാര്യമായും ഹര്‍ത്താല്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസിന് നേരെ പലയിടത്തും ആക്രമണമുണ്ടായി. സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസ് സ്‌റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി കടകളും ആക്രമിക്കപ്പെട്ടു.
എന്‍ഐഎ വന്നേക്കും
സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടകള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കുമെന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വീണ്ടും പ്രകടനങ്ങള്‍
ഹര്‍ത്താല്‍ ദിവസത്തിന് ശേഷം എല്ലായിടത്തും സ്ഥിതിഗതികള്‍ ശാന്തമാണ്. എന്നാല്‍ ചിലയിടത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് വീണ്ടും അന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഇതിനെതിരെ എസ്ഡിപിഐയും പ്രകടനം നടത്തി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇത്തരം സംഭവങ്ങളുണ്ടായത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മലപ്പുറം തീരദേശങ്ങളില്‍
സംഘര്‍ഷമുണ്ടാകുമെന്ന് സംശയിക്കുന്ന മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാണ്. മലപ്പുറം ജില്ലയില്‍ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും നിരോധനാജ്ഞ തുടരുകയുമാണ് ഈ മേഖലകളില്‍.
പ്രത്യേക സംഘം
മലബാറില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വാട്‌സ് ആപ്പ് വഴിയാണ് പ്രചാരണം നടന്നത് എന്നതു കൊണ്ടുതന്നെ ഈ മേഖലയിലെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്.
തീവ്രസംഘടനകളുടെ അജണ്ട
അതേസമയം, ഹര്‍ത്താല്‍ ആഹ്വാനമുണ്ടായപ്പോള്‍ തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ഹര്‍ത്താലിന്റെ മറവില്‍ തീവ്രസംഘടനകള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടാണ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാര്യം മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാജയമുണ്ടായി എന്നാണ് വിലയിരുത്തല്‍.
മുന്‍കരുതല്‍ എടുത്തില്ല
ഹര്‍ത്താലിന്റെ ഭാഗമായി പലയിടത്തും സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായത് വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്നതിനാലാണ്. മലപ്പുറത്ത് സംഘര്‍ഷം രൂക്ഷമായ തീരദേശ മേഖലിയില്‍ വേണ്ടത്ര പോലീസുകാരെ വിന്യസിച്ചിരുന്നില്ല. ഹര്‍ത്താലിന് മുമ്പുള്ള തുടര്‍ച്ചയായ രണ്ടുദിവസങ്ങളിലും താനൂരില്‍ ബിജെപി പ്രവര്‍ത്തകരും പ്രകടനം വിളിച്ച ജനക്കൂട്ടവും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
മഹാഭാരത യുദ്ധം വിവരിച്ചത് ഇന്റര്‍നെറ്റിലൂടെ, ഒപ്പം കൃത്രിമ ഉപഗ്രഹങ്ങളും, ബിജെപിയുടെ കണ്ടെത്തല്‍!!