സെവാഗ് കോണ്‍ഗ്രസിലേക്കോ? ഹരിയാണയില്‍ കോണ്‍ഗ്രസിന് വോട്ട് തേടി മുന്‍ ഇന്ത്യന്‍ താരം
ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നേതൃത്വം നേരത്തെ വലിയ ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുകൂല പ്രസ്താവനകള്‍ നടത്തിയ വിരേന്ദര്‍ സെവാഗ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നെങ്കിലും സമീപ ഭാവിയില്‍ തന്നെ സെവാഗ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി തന്നെ നിലനിന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായ വിരാമം ഇട്ടുകൊണ്ട് ഹരിയാനയില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുയാണ് വീരേന്ദര്‍ സെവാഗ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഹരിയാണയില്‍
ബിജെപി വലിയ വിജയം പ്രതീക്ഷിക്കുന്ന ഹരിയാണയിലാണ് വിരേന്ദര്‍ സെവാഗ് കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയത് എന്നതാണ് ശ്രദ്ധേയം. ഹരിയാനയിലെ ബധ്ര നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പ്രചാരണത്തിന് ഇറങ്ങിയത്.
തനിക്കും സഹായം ലഭിച്ചു
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രണ്‍ബീര്‍ മഹീന്ദ്ര ഹരിയാനയ്ക്ക് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും ക്രിക്കറ്റ് കളിക്കാന്‍ യുവാക്കളെ സഹായിച്ചിട്ടുള്ളതാണ്. തനിക്കും രണ്‍ബീര്‍ മഹീന്ദ്രയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വേദിയില്‍ പ്രസംഗിക്കവെ വിരേന്ദ്രര്‍ സെവാഗ് പറഞ്ഞു. ഹരിയാന ക്രിക്കറ്റ് അക്കാദമിയുടെ വളര്‍ച്ചക്ക് പിന്നിലും അദ്ദേഹത്തിന് നിര്‍ണ്ണായക പങ്കുണ്ടെന്നും സെവാഗ് പറഞ്ഞു.
വികസന പദ്ധതികള്‍ കൊണ്ടുവന്നു
രണ്‍ബീറിന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ബന്‍സി ലാല്‍ ഹരിയാനയുടെ മുന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം സംസ്ഥാനത്ത് പല വികസന പദ്ധതികള്‍ കൊണ്ടുവന്നെന്നും അതേ പാത തന്നെയാണ് മകന്‍ മകന്‍ രണ്‍ബീര്‍ മഹീന്ദ്ര പിന്തുടരുന്നതെന്നും വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ റോത്തഗിലോ ദില്ലിയിലോ മത്സരിക്കണമെന്നായിരുന്നു സെവാഗിനോട് ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഹരിയാനയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വീരേന്ദര്‍ സെവാഗ് മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു.
ബിജെപി പട്ടികയില്‍
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലെ ബിജെപി ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ സെവാഗിന്‍റെ പേരും ഇടംപിടിച്ചതോടെ താരം ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഹരിയാനയിലെ കോണ്‍ഗ്രസ് കോട്ടയായിരുന്ന റോത്തക് മണ്ഡലമായിരുന്നു സെവാഗിനായി ബിജെപി കണ്ടുവെച്ചത്.
റോത്തക്കില്‍
അന്ന് കോണ്‍ഗ്രസിന്‍റെ കൈവശമുള്ള റോത്തക്കില്‍ ദീപേന്ദര്‍സിങ് ഹൂഡയെ വീഴ്ത്താന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുള്ള തീരുമാനമായിരുന്നു സെവാഗിന്‍റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ കാരണമായത്. എന്നാല്‍ താന്‍ ഹരിയാനയില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വെറും ഊഹാപോഹം മാത്രമാണെന്നായിരുന്നു സെവാഗിന്‍റെ പ്രതികരണം
ദില്ലിയിലേക്കും
സുരക്ഷിത മണ്ഡലമല്ലാതിരുന്നതിനാലാണ് റോത്തക്കിലെ സ്ഥാനാര്‍ത്ഥിത്വം സെവാഗ് നിരസിച്ചത് എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. ഇതോടെയാണ് താരത്തെ ദില്ലിയില്‍ മത്സരിപ്പിക്കാനായി ബിജെപി നീക്കങ്ങള്‍ സജീവമാക്കുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യവും സെവാഗ്. നിരസിക്കുകയായിരുന്നു.
ഉറച്ച പ്രതീക്ഷ
അതേസമയം, നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഹരിയാണയില്‍ ഭരണം നിലനിര്‍ത്തമാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രതിപക്ഷത്തെ ഭിന്നതകള്‍ മുതലെടുത്തുള്ള പ്രചാരണ തന്ത്രങ്ങള്‍ വലിയ ആത്മവിശ്വാസമാണ് ബിജെപിക്ക് നല്‍കുന്നത്.
കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ
മറുവശത്ത് ഭൂപീന്ദര്‍ സിങ് നേതൃത്വത്തില്‍ നടത്തിയ പ്രചാരണത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പരമ്പരാഗതമായി കോണ്‍ഗ്രസിന് വലിയ വളക്കൂറുള്ള മണ്ണാണ് ഹരിയാനയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. 1966 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇന്നേവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ 7 തവണയും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍ എത്തിയത്.
2014 ല്‍
എന്നാല്‍ 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റ് നേടിയ ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചു കൊണ്ടായിരുന്നു 2014 ഹരിയാനയില്‍ അധികാരം പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും ഉയര്‍ത്തിക്കാട്ടാതെ മോദി തരംഗത്തില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച ബിജെപി സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളും നേടിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്.
കര്‍ഷകരുടെ പിന്തുണ
തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പടെ കര്‍ഷകര്‍ക്ക് നല്‍കിയ പണത്തിന്‍റെ കണക്കുകളുമായാണ് ബിജെപിയുടെ പ്രാചരണം. അതേസമയം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കണക്കുകളാണ് കോണ്‍ഗ്രസിന്‍റെ ആയുധം.
വീഡിയോ
കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്ന സെവാഗ്
ഹരിയാനയിൽ ബിജെപിക്ക് പണി കൊടുത്ത് സപ്‌ന ചൗധരി, എതിർ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം!
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ഗുണ്ടാ കുടിപ്പകയെന്ന് പോലീസ്