രഹസ്യപ്രവർത്തനം തുടങ്ങിയോ? സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും എന്‍ഐഎ റെയിഡ്
തിരുവനന്തപുരം: നിരോധിത സംഘടനയായ പി എഫ് ഐ കേന്ദ്രങ്ങളില്‍ വീണ്ടും എന്‍ ഐ എ റെയിഡ്. മുൻ ഭാരവാഹികളുടേയും ചില പ്രമുഖ പ്രവർത്തകരുടേയും വീടുകളിലാല്‍ കേരള പൊലീസ് സഹായത്തോടെ പരിശോധന ആരംഭിച്ചത്. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ ആകെ 52 ഇടങ്ങളില്‍ റെയിഡ് നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ റെയിഡ് നടക്കുന്നന്നത് എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലാണ് ഇവിടെ റെയിഡ് നടക്കുന്നത്.
സന്തോഷ് കുരുവിളയുടെ റോബിന്‍ സിനിമക്ക് സംഭവിച്ചതെന്ത്: ഉപേക്ഷിച്ചതോ, പാരവെപ്പോ: റോബിന്‍ പറയുന്നു
സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നിരോധനത്തിന് ശേഷം രഹസ്യപ്രവർത്തനത്തിലേക്ക് തിരിഞ്ഞോ, മറ്റൊരു സംഘടനയ്ക്കായി പ്രവർത്തനം തുടങ്ങിയോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ദില്ലിയിൽ നിന്നുളള എൻ ഐ എ ഉദ്യോഗസ്ഥരും ഇന്നലെ തന്നെ റെയ്ഡിനായി കേരളത്തിൽ എത്തിയിയിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്. പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പി എഫ് ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻ ഐ എ ഉദ്യോഗസ്ഥർ മടങ്ങി. അതേസമയം നേരത്ത റെയിഡ് നടന്നപ്പോള്‍ നേതാക്കളുടെ വീടുകള്‍ക്ക് മുമ്പില്‍ ഓഫീസുകളിലും വ്യാപക പ്രതിഷേധമാണ് ഉയർന്നതെങ്കില്‍ ഇന്ന് ഒരിടത്തും പ്രതിഷേധമില്ല. കോഴിക്കോട് ജില്ലയില്‍ മൂന്നിടത്താണ് റെയിഡ് നടക്കുന്നത്.
മാവൂർ, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലാണ് റെയിഡ്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. പേരാമ്പ്ര പാലേരിയില്‍ മുന്‍ ജില്ലാ ഭാരവാഹി കെ സാദത്ത് മാസ്റ്ററുടെ വീട്ടില്‍ പരിശോധന. മലപ്പുറത്തും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. ജില്ലയില്‍ നാലിടങ്ങളില്‍ ഒരേസമയമാണ് റെയിഡ് നടക്കുന്നത്. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡൻ്റ് ഒഎംഎ സലാമിൻ്റെ സഹോദരൻ്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു.
ആലുവയില്‍ ഏഴ് കേന്ദ്രങ്ങളിലാണ് റെയിഡ്. മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ അടച്ച് പൂട്ടിയ ചില കേന്ദ്രങ്ങളും ഓഫീസുകളും എന്‍ ഐ എ വീണ്ടും തുറന്ന് പരിശോധിച്ചിട്ടുണ്ട്. കോട്ടയത്ത് നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീടുകളിലുള്‍പ്പടെയാണ് റെയിഡ്.