'അയ്യപ്പനോട് കള്ളക്കളി കളിച്ച കേരളം ദുരന്തം അർഹിക്കുന്നു'.. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം!
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഒരു ഹെലികോപ്റ്ററില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ പോകുന്നു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.. ഒരുമയുടേയും ജനാധിപത്യത്തിന്റെയും മനോഹരമായ കാഴ്ചയാണ് കേരളം കാണിച്ച് തരുന്നത്. മതമോ ജാതിയോ രാഷ്ട്രീയമോ ഒരു വ്യത്യാസവും നോക്കാതെ കേരളം ഒറ്റക്കെട്ടായി ദുരിത ബാധിതരെ സഹായിക്കാനായി രംഗത്ത് ഇറങ്ങുന്നു.
അതിനിടയിലും ചില പുഴുക്കുത്തുകളുണ്ട്. ഈ ദുരന്തത്തില്‍ പോലും രാഷ്ട്രീയവും വര്‍ഗീയതയും വിളമ്പുന്നവര്‍. സംഘികള്‍ തന്നെയാണ് അക്കൂട്ടത്തില്‍ മുന്നില്‍. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ വരെ മഴക്കെടുതിയില്‍ വിദ്വേഷ പ്രചാരണം നടക്കുന്നു.

ജിഹാദികൾ കുഴപ്പം പ്രതീക്ഷിച്ചെന്ന്
കുറേ ജിഹാദികള്‍ ബഹളം വച്ചതൊഴിച്ചാല്‍ , ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും, ആര്‍പ്പുവിളികളോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിരിക്കുന്നു. വന്‍ കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിക്കുന്നു എന്നാണ് കേരളത്തിലെ സംഘപരിവാർ ബുദ്ധിജീവി ടിജി മോഹൻദാസ് ട്വിറ്ററിൽ ഇടുക്കി ഡാം തുറന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മതവുമായി കൂട്ടിക്കലർത്തി
മഴദുരന്തത്തേക്കാൾ വലിയ ദുരന്തങ്ങൾ കാണണമെങ്കിൽ ഇത്തരക്കാരെ ഫോളോ ചെയ്താൽ മതിയെന്ന് സോഷ്യൽ മീഡിയ ഒരുപോലെ അഭിപ്രായപ്പെടുന്നു. ഇനിയുമേറെയുണ്ട് ഇത്തരക്കാർ. ദുരന്തത്തെ മഴയുമായി കൂട്ടിക്കലർത്തിയും ഇടതുപക്ഷ സർക്കാരിനെ വിമർശിക്കാനുള്ള രാഷ്ട്രീയ ആയുധമായുമൊക്കെയാണ് ഇക്കൂട്ടർ പ്രതികരണം നടത്തുന്നത്.

മറ്റൊരു വിഷം
ശങ്കരന്‍ നായര്‍ എന്നയാള്‍ ഗുരുവായൂര്‍ നെറ്റ്വര്‍ക്ക്‌സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വര്‍ഗീയ വിഷം നിറഞ്ഞതാണ്. കുറിപ്പ് ഇങ്ങനെയാണ്: സത്യം പറയുന്നതില്‍ വിഷമം തോന്നരുത്. ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ മുസ്ലീം- ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് മഴക്കെടുതികള്‍ ഉണ്ടായിരിക്കുന്നത്.

പ്രകൃതിയെ ചൂഷണം ചെയ്യുന്നു
കുട്ടനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളാണ്. മലപ്പുറവും കോഴിക്കോടും മുസ്ലീം ഭൂരിപക്ഷ ജില്ലകളുമാണ്. പാലക്കാടാവട്ടെ കമ്മ്യൂണിസ്റ്റുകാര്‍ കൂടുതലുള്ള ജില്ലയുമാണ്. ഇവരെല്ലാവരുമാണ് പ്രകൃതിയെ ഏറ്റവും അധികം ചൂഷണം ചെയ്യുന്നവര്‍.

കേരളം ഇത് അർഹിക്കുന്നു
പ്രകൃതിയേയും മനുഷ്യരേയും ഇവര്‍ സ്വന്തം ആവശ്യത്തിന് വേണ്ടി ചൂഷണം ചെയ്യുന്നു. അയ്യപ്പന്റെ വിഷയത്തില്‍ കള്ളക്കളി കളിക്കുന്നവരും ഇവരാണ്. വിഡ്ഢികളായ കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നു എന്നാണ് ശങ്കരന്‍ നായരുടെ പോസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പൈസ പോലും സംഭാവന ചെയ്യരുത് എന്ന തരത്തിലും ക്യാംപെയ്‌നുകള്‍ പ്രചരിക്കുന്നുണ്ട്.

ഒരു രൂപ പോലും കൊടുക്കരുത്
ആര്‍ട്ട് ഓഫ് ലിവിംഗിന്‌റെ ബെംഗളൂരു നിന്നുള്ള ഫാക്കല്‍റ്റിയെന്ന് ട്വിറ്ററില്‍ പരിചയപ്പെടുത്തുന്ന ധനഞ്ജയ് ഉപാധ്യായ് എന്നയാള്‍ ആവശ്യപ്പെടുന്നത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും സംഭാവനയായി നല്‍കരുത് എന്നാണ്. ഇങ്ങെനെ നല്‍കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിക്കുന്നത് എന്നാണ് ഇയാളുടെ കണ്ടെത്തല്‍.

രാജ്യദ്രോഹം ചെയ്യും
ജെഎന്‍യുവിലെ രാജ്യദ്രോഹികള്‍ക്കും നക്‌സലുകള്‍ക്കുമാണ് ഇടത് സര്‍ക്കാര്‍ ഈ പണം നല്‍കി രാജ്യത്തിന് എതിരെ അവരെ ഉപയോഗിക്കുക എന്നും കണ്ടുപിടിച്ചുണ്ട് ഇദ്ദേഹം. കേരളത്തിലുള്ളവരെ സഹായിക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തൂ എന്നും ഉപദേശമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടിയുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനാണ് ഇത്തരം പ്രതികരണങ്ങള്‍.

പാകിസ്താനോട് പോയി ചോദിക്ക്
ദേവസ്വം ബോർഡിനും സർക്കാരിനും അഞ്ചിന്റെപൈസ തരില്ല. കേന്ദ്രത്തിൽ നിന്ന് കിട്ടിയ 80 കോടിയിൽ ഒരു നാശനഷ്ടവും ഉണ്ടാവാത്ത മലപ്പുറത്തിന് ഇരുപത് കോടി കൊടുത്തിട്ട് ഇപ്പോൾ തെണ്ടുന്നു.പണ്ട് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പാകിസ്ഥാൻ കൊടുത്ത അഞ്ചു കോടിയും സീറ്റ് തർക്കത്തിൽ മരിച്ചവന് കൊടുത്ത 10 ലക്ഷവും കൊണ്ട് അഡ്ജസ്റ്റ് ചെയ്തൊ. അല്ലെങ്കിൽ പാകിസ്ഥാനോട് പോയി ചോദിക്ക് എന്നാണ് മറ്റൊരു പ്രതികരണം












Click it and Unblock the Notifications