സുധാകരന്റെ ദേഹത്ത് മണ്ണ് വീഴാന്‍ സമ്മതിക്കില്ല;സിപിഎം നേതാക്കൾക്ക് തെരുവു ഗുണ്ടകളുടെ ഭാഷ;വിഡി സതീശന്‍
തിരുവനന്തപുരം; കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരായ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രകോപന പ്രസംഗത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ പി സി സി അധ്യക്ഷനെതിരെ സംസാരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന തെറ്റിദ്ധാരണയാണ് സി പി എം നേതാക്കള്‍ക്ക്. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനു മുന്നില്‍ വിലപ്പോകില്ല. കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.

ഒരു ഭീഷണിയും വേണ്ട. ഇത് ഗുണ്ടാ രാഷ്ട്രീയമാണ്. ഒരോ ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് ഇതുപോലുള്ള ജില്ലാ സെക്രട്ടറിമാരാണ്. മയക്കു മരുന്ന് സംഘങ്ങളെ വളര്‍ത്തുന്നതും സി പി എം നേതാക്കളാണ്. അവരുമായുള്ള ഇടപഴകല്‍ കൂടിയതു കൊണ്ടാണ് സി പി എം ജില്ലാ സെക്രട്ടറി തെരുവ് ഗുണ്ടയുടെ ഭാഷയില്‍ സംസാരിക്കുന്നത്.
സുധാകരന്‍ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കന്‍മാരാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നത്. പണ്ട് താമരശേരി ബിഷപ്പിനെതിരായ പരാമര്‍ശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോള്‍ സുധാകരനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നും സതീശൻ പറഞ്ഞു.
അതേസമയം സി പി എമ്മിനെ ആഞ്ഞടിച്ച് ടിഎൻ പ്രതാപൻ എം പിയും രംഗത്തെത്തി. മാർക്സിസ്റ്റ് നേതാവ് സി വി വർഗീസിന്റെ കൊലവിളി കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ കോലം കണ്ടുള്ള ചാട്ടമാണെങ്കിൽ അത് സുധാകരൻ എംപിക്ക് നേരെ വേണ്ടെന്ന് പ്രതാപൻ പറഞ്ഞു. ഇവിടുത്തെ സിപിഎം എന്നുള്ളത് ഉള്ളാലെ സ്റ്റാലിനിസ്റ്റ് മാവോയിസ്റ്റ് ഫാഷിസ്റ്റ് സമ്പ്രദായമാണെന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവാണ് വർഗ്ഗീസിന്റെ ഗുണ്ടാ ഭാഷ്യവും കൊലവിളിയും. ഇത് സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എന്തുപറയുന്നെന്ന് കേൾക്കാൻ ആഗ്രഹമുണ്ടെന്നും പ്രതാപൻ പറഞ്ഞു.
കെ സുധാകരൻ ഓരോ കോൺഗ്രെസുകാരന്റെയും ആവേശമായ നേതാവാണ്. ഞങ്ങളുടെ അഭിമാനമാണ്. പാർട്ടിയുടെ പ്രദേശ് അധ്യക്ഷനോട് സിപിഎം കൊലവിളി നടത്തുമ്പോൾ ഒരുകാര്യം ഞങ്ങൾ ഉറപ്പിച്ചുപറയാം, കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് ഒരു മൺതരി വീഴാൻ ഞങ്ങൾ സമ്മതിക്കില്ല. ഒരു ജനപ്രതിനിധിയുടെ ജീവൻ ഭരിക്കുന്ന പാർട്ടിയുടെ ഭിക്ഷയാണെന്നൊക്കെയുള്ള വൃത്തികെട്ട ഭാഷ കേരളത്തിലെ പോലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നമുക്ക് കാണാം. ഈ വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്.
കെ സുധാകരൻ ഞങ്ങളുടെ ചോരയും നീരുമാണ്. അദ്ദേഹത്തെ കാത്തുസംരക്ഷിക്കുവാൻ നെഞ്ചുറപ്പും ആത്മാഭിമാനവുമുള്ള പതിനായിരക്കണക്കിന് കോൺഗ്രെസുകാർ കേരളത്തിലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം-സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരൻ കെ പി സി സി യുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്. ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി പി എം അധ:പതിച്ചിരിക്കുന്നു. കൊലപതക രാഷ്ടീയത്തിൻ്റെ വക്താക്കളാണു സി പി എം എന്നു തെളിയിക്കുന്നതാണു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.












Click it and Unblock the Notifications