വിദ്വേഷ പ്രസംഗം; പി സി ജോർജിന് ഇടക്കാല ജാമ്യം..കേസ് വ്യാഴാഴ്ച പരിഗണിക്കും
കൊച്ചി; വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ മുൻ പൂഞ്ഞാർ എം എൽ എ പി സി ജോര്‍ജിന് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും.
മതവിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു. പിസി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമാണെന്നായിരുന്നു കോടതി ജാമ്യം തള്ളിയ ഉത്തരവിൽ വ്യക്തമാക്കിയത്. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. തുടർന്നായിരുന്നു പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിന് അടിസ്ഥാനമെന്നായിരുന്നു ഹൈക്കോടതിയിൽ പിസിയുടെ വാദം.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെന്നു പിസി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും കേസെടുക്കുകയായിരുന്നു. ജില്ലാ സെഷൻസ് കോടതി മൂൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ കൊച്ചി പോലീസ് ഈരാട്ടുപേട്ടയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ജോർജ് വീട്ടിലുണ്ടായിരുന്നില്ല.
നേരത്ത തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ പോലീസ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേട്ടിരുന്നു. പിസിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന സർക്കാർ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. ജാമ്യത്തിലിറങ്ങിയ പിസി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications