'ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പക', യോഗിയെ പിന്തുണച്ച് ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. ഹത്രാസ് സംഭവത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ പിന്തുണ. ഹത്രാസ് സംഭവത്തിൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്ന യോഗി ആദിത്യനാഥ് മോശക്കാരനെന്ന് പറയുന്നവർക്ക് പ്രശ്നം അദ്ദേഹത്തിന്റെ കാവി ആണെന്നാണ് ശോഭാ സുരേന്ദ്രന്റെ വാദം.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതിൽക്കൽ എൻ ഐ എയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സി ബി ഐയും കയറിയിറങ്ങുമ്പോൾ, ഏതന്വേഷണത്തെയും നേരിടാൻ തയാറാണ് എന്ന് വാചകക്കസർത്ത് നടത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്. പറഞ്ഞ് നാവെടുക്കുന്നതിന് മുന്നേ സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് തലയിൽ മുണ്ടിട്ട് രാജ്യദ്രോഹക്കേസിൽ കേന്ദ്ര ഏജൻസിക്ക് മുൻപിൽ പോയി ഇരിക്കേണ്ടി വന്നെങ്കിൽ, ആൾ സുൽത്താനാണ്.
പക്ഷെ, സ്വന്തം സംസ്ഥാനത്ത് നടന്ന ഒരു ദാരുണമായ സംഭവത്തിൽ കോടതി നേരിട്ട് നടത്തുന്ന എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും, കേസ് സി ബി ഐ അന്വേഷിക്കണമെന്നും പറയുന്ന സാത്വികനായ ഒരു മുഖ്യമന്ത്രി മോശക്കാരനാണ്. കൊള്ളാം ! ഗംഭീരമായിട്ടുണ്ട്.. സത്യത്തിൽ യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ മേൽ വിലാസമോ, ഭരണനിപുണതയോ ഒന്നുമല്ല കോൺഗ്രസിനെയും ഇടതുപക്ഷത്തേയും പേടിപ്പിക്കുന്നത്.
പിന്നെയോ, കാവി കണ്ടാൽ കലിക്കണം തള്ളിയിട്ടടിക്കണം എന്ന ഇടതുപക്ഷ പൊതുബോധമാണ് യോഗി ആദിത്യനാഥിനെ വേട്ടയാടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ മുതലകണ്ണീരുകൾക്ക് പിന്നിൽ ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പകയല്ലെങ്കിൽ, വാളയാറിലെ പ്രതികളെ സംരക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ നിങ്ങൾ കയറി ഇറങ്ങുമായിരുന്നില്ലല്ലോ?