മിന്നൽ ഹർത്താലിലെ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് കോടതി; കേസെടുക്കാനും നിർദ്ദേശം
കൊച്ചി: മിന്നൽ ഹർത്താലുകൾക്കെതിരെ നടപടി കർശനമാക്കി ഹൈക്കോടതി. കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിൽ സംസ്ഥാനത്തുണ്ടായ മുഴുവൻ നാശ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കാൻ കോടതി നിർദ്ദേശിച്ചു. സമാനമായ രീതിയിൽ ശബരിമല യുവതിപ്രവേശനത്തെ തുടർന്ന് കർമസമിതി നടത്തിയ ഹർത്താലിലും ഇത് ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ സമിതി നേതാക്കളായ ശശികല, ടിപി സെൻകുമാർ തുടങ്ങിയവരും നഷ്ടപരിഹാരം നൽകേണ്ടി വരും. കാസർകോഡ് ജില്ലയിൽ യുഡിഎഫാണ് ഹർത്താലിന് ആദ്യം ആഹ്വാനം ചെയ്യുന്നത്. ഇതിന് പിന്നാലെ ഡീൻ കുര്യാക്കോസ് ഫേസ്ബുക്കിലൂടെ സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഹർത്താലിലെ എല്ലാ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതി ചേർക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കാസർകോഡ് ജില്ലയിൽ മിന്നൽ ഹർത്താലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് തുല്യമായ തുക യുഡിഎഫ് ചെയർമാൻ എം സി കമറുദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കാൻ കോടതി നിർദ്ദേശിച്ചു. നഷ്ടം ഈടാക്കുന്നതിന് പുറമേ ഡീൻ കുര്യാക്കോസിനും കാസർകോട്ടെ യുഡിഎഫ് നേതാക്കൾക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഹർത്താൽ ആചരിക്കണമെങ്കിൽ മിനിമം ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണം. എന്നാൽ കാസർഡോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ അർധരാത്രിയിലാണ് ഡീൻ കുര്യാക്കോസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ജനജീവിതത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ഹർത്താലിലുണ്ടായ നഷ്ടം വിലയിരുത്താൻ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാജ്യത്തെ വനിതാ പാർട്ടികളും; സഖ്യം രൂപികരിച്ചു, 283 സീറ്റിൽ മത്സരിക്കും