പെണ്‍കുട്ടിയെ കേള്‍ക്കാതെ കുര്യനെ വിട്ടതെങ്ങനെ?
കൊച്ചി: സൂര്യനെല്ലി സ്ത്രീ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ആയ പിജെ കുര്യനെ കുറ്റ വിമുക്തമാക്കിയ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാതെ കുര്യനെ കുറ്റ വിമുക്തനാക്കാന്‍ പാടില്ലായിരുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം.
2006 ല്‍ ആണ് പിജെ കുര്യനെ സൂര്യനെല്ലി കേസില്‍ കുറ്റ വിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്ത് വരുന്നത്. ഈ വിധി പുന:പരിശോധിക്കണം എന്നാവശ്യെപ്പട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സൂര്യ നെല്ലി സ്ത്രീ പീഡന കേസില്‍ തുടക്കം മുതലേ ഉയര്‍ന്നുവന്ന പേരായിരുന്നു പിജെ കുര്യന്റേത്. എന്നാല്‍ കേസിന്റെ ഒരു ഘട്ടത്തിലും ഇദ്ദേഹം വിചാരണ നേരിട്ടില്ല. തന്നെ കേസില്‍ പ്രതി ചേര്‍ക്കരുതെന്നാവശ്യപ്പെട്ട കുര്യ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഈ കേസില്‍ പീഡിപ്പിക്ക പെണ്‍കുട്ടി കക്ഷി ആയിരുന്നില്ല.
കേസ് അന്വേഷണ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് , കുര്യനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായ ജോഷ്വ വെളിപ്പെടുത്തിയതും വിവാദമായിരുന്നു. ബാക്കി എല്ലാ പ്രതികളേയും തിരിച്ചറില്‍ പരേഡിന് വിധേയരാക്കിയപ്പോള്‍ പിജെ കുര്യനെ മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയതായും ആരോപണം ഉണ്ടായിരുന്നു.
സൂര്യനെല്ലി കേസിലെ പ്രധാന പ്രതിയായ അഡ്വ. ധര്‍മരാജന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിജെ കുര്യന്റെ പേര് പരാമര്‍ശിച്ചതാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താന്‍ ആയിരുന്നു എന്നാണ് ധര്‍മരാജന്‍ ചാനലിലൂടെ വെളിപ്പെടുത്തിയത്. പക്ഷേ പിന്നീട് അഭിഭാഷകന്‍ മുഖേനെ ഇക്കാര്യം നിഷേധിച്ചുകൊണ്ട ധര്‍മരാജന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കുര്യനെ കുറ്റ വിമുക്തനാക്കിയ വിധി പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി ഭവദാസ് ആണ് കേസ് പരിഗണിക്കുന്നത്.