ശബരിമല എല്ലാവരുടേതും.. ഇരുമുടിക്കെട്ടില്ലാതെയും ദർശനം നടത്താം, നിർണായക നിലപാടുമായി ഹൈക്കോടതി
Recommended Video
കൊച്ചി: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി സ്ത്രീകള്‍ മല കയറാനായി എത്തുകയുണ്ടായി. അക്കൂട്ടത്തില്‍ ശബരിമല പ്രതിഷേധക്കാര്‍ വലിയ തോതില്‍ കടന്നാക്രമണം നടത്തിയത് രഹ്ന ഫാത്തിമയ്ക്ക് എതിരെ ആയിരുന്നു. മുസ്ലീം പേരുകാരിയാണ് രഹ്ന എന്നതായിരുന്നു അതിനുളള പ്രധാന കാരണം.
ശബരിമല മുസ്ലീംങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മറ്റ് മതങ്ങളില്പ്പെട്ടവര്ക്കോ പ്രവേശന വിലക്കുളള ക്ഷേത്രമല്ല. മതേതരത്വത്തിന് പേര് കേട്ട ക്ഷേത്രമാണ്. യുവതി പ്രവേശന വിധിയുടെ മറവില്‍ ശബരിമല ഹിന്ദുക്കളുടേത് മാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. അത്തരമൊരു നീക്കവുമായി കോടതിയില്‍ പോയ ബിജെപി നേതാവ് ടിജി മോഹന്‍ദാസിന് വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്.
അഹിന്ദുക്കൾ കയറേണ്ടതില്ല
യുവതീ പ്രവേശന വിഷയത്തില്‍ സംഘപരിവാര്‍ നിലപാടിന് വിരുദ്ധ നിലപാട് പൊടുഇടങ്ങളില് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ടിജി മോഹന്‍ദാസ്. യുവതികളേയും പ്രവേശിപ്പിക്കണം എന്നാണ് ടിജി മോഹന്‍ദാസിന്റെ അഭിപ്രായം. അക്കാര്യത്തില്‍ പുരോഗമനം പറയുന്ന ടിജി മോഹന്‍ദാസിന് പക്ഷേ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ശബരിമലയില്‍ എത്തുന്നതിനോട് എതിര്‍പ്പാണ്. അങ്ങനെയാണ് ടിജി ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തുന്നത്.
വിശ്വാസം എഴുതി വാങ്ങണം
ശബരിമലയില്‍ അഹിന്ദുക്കളുടേയും വിഗ്രഹാരാധനയില്‍ വിശ്വാസം ഇല്ലാത്തവരുടേയും പ്രവേശനം നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് ടിജി മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹിന്ദുമതത്തില്‍ വിശ്വാസമുണ്ട് എന്ന് എഴുതി വാങ്ങിയതിന് ശേഷം മാത്രമേ അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുളളൂ എന്നും ടിജി മോഹന്‍ദാസ് ആവശ്യപ്പെട്ടു. തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ രീതിയാണെന്നും ടിജി വാദിച്ചു.
ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
സുപ്രീം കോടതി വിധിയുടെ മറവില്‍ ഇരുമുടിക്കെട്ടില്ലാത്തവരേയും വിഗ്രഹാരാധനയെ എതിര്‍ക്കുന്നവരേയും ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും അത് ഭക്തര്‍ക്ക് വേദനയുണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ടിജി മോഹന്‍ദാസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രം എല്ലാവരുടേതുമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇരുമുടിക്കെട്ട് വേണ്ട
ശബരിമലയുടെ പാരമ്പര്യം എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും അവകാശപ്പെട്ടതാണ്. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയിലേക്ക് പോകാമെന്നും പതിനെട്ടാം പടിയിലൂടെ സന്നിധാനത്തേക്ക് കയറാന്‍ മാത്രമേ ഇരുമുടിക്കെട്ടിന്റെ ആവശ്യമുള്ളൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുളള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മതേതരത്വം തകർക്കാൻ ശ്രമം
ഈ കീഴ്വവഴക്കമാണ് ശബരിമല ദര്‍ശനം സംബന്ധിച്ച് നിലനിന്ന് പോരുന്നത്. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഏത് ഭക്തന് വന്നാലും സംരക്ഷണം നല്‍കണം. ഹര്‍ജിക്കാരനായ ടിജി മോഹന്‍ദാസിന് രൂക്ഷമായ വിമര്‍ശനമാണ് കോടതിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത്. ഹര്‍ജി കേരളത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുളളതാണെന്ന് കോടതി കുറ്റപ്പെടുത്തി.
പോലീസിനെതിരെ നടപടി വേണം
അതിനിടെ ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. നിലയ്ക്കലില്‍ വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണം. കുറ്റക്കാരായ പോലീസുകാര്‍ ആരെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു എല്ലാ വിശ്വാസികള്‍ക്കും ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹർജികൾ തീർപ്പാക്കി
ക്രിമിനല്‍ സ്വഭാവമുളളവര്‍ ശബരിമലയില്‍ എത്തിയെന്ന് അറിയിച്ച സര്‍ക്കാര്‍ സാധ്യമായ എല്ലാ സുരക്ഷയും ഭക്തര്‍ക്ക് ഒരുക്കുമെന്ന് കോടതിക്ക് ഉറപ്പ് നല്കി. ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് 4 യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. യുവതികള്‍ ആദ്യം പോലീസിനെ ആയിരുന്നു സമീപിക്കേണ്ടിയിരുന്നത് എന്ന് കോടതി വിമര്‍ശിച്ചു. അപക്വം എന്നാണ് ഹര്‍ജിയെ കോടതി വിശേഷിപ്പിച്ചത്.