സെൻകുമാറിന് വിജയം.. വ്യാജമെഡിക്കൽ രേഖ കേസ് ഹൈക്കോടതി റദ്ദാക്കി.. പോലീസിന് വിമർശനം
കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് എതിരായ വ്യാജമെഡിക്കല്‍ രേഖ കേസിലും സര്‍ക്കാരിന് തിരിച്ചടി. സെന്‍ കുമാറിന് എതിരായ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാറിനെതിരെ കേസെടുത്ത തിരുവനന്തപുരം മ്യൂസിയം പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു സെന്‍കുമാറിന് എതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് നിയമവിരുദ്ധമാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സംസ്ഥാന പോലീസ് മേധാവിയായിരിക്കെ അവധിയെടുത്ത ശേഷം വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അവധി കമ്മ്യൂട്ടഡ് ലീവാക്കി മാറ്റാന്‍ അപേക്ഷ നല്‍കിയെന്നതാണ് സെന്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണം. ഇത്തരത്തില്‍ അവധിക്കാലയളവിലെ വേതനം ലഭിക്കുന്നതിന് വേണ്ടി വ്യാജരേഖ ഉണ്ടാക്കിയത് അന്വേഷിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണ് നിര്‍ദേശം നല്‍കിയത്. സെന്‍കുമാറിന് എതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം.
എന്നാല്‍ സെന്‍കുമാറിനെതിരെ നിര്‍ബന്ധിച്ച് കേസസെടുപ്പിക്കുകയായിരുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷണം. തിരുവനന്തപുരം കോര്‍പ്പറേഷനിനെ മുന്‍ കൗണ്‍സിലര്‍ എകെ സുക്കാര്‍ണോ ആണ് സെന്‍കുമാറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. 2017 ഫെബ്രുവരിയിലാണ് ആരോപണവിധേയമായ മെഡിക്കല്‍ രേഖ അടക്കമുള്ള അപേക്ഷ സെന്‍കുമാര്‍ അവധിക്ക് വേണ്ടി നല്‍കിയത്. 2016 ജൂണ്‍ 1 മുതല്‍ 2017 ജനുവരി 31 വരെ അവധിയിലായിരുന്ന സെന്‍കുമാര്‍ ഇക്കാലത്ത് നല്‍കിയ അര്‍ധ വേതന അവധി അപേക്ഷകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ഫേസ്ബുക്കിലെ "ലൈക്കാകർഷണ യന്ത്രമല്ല" ദേശീയ രാഷ്ട്രീയം, ബൽറാമിനോട് ബിജെപി നേതാവ്!
ആ കുഞ്ഞിന് എന്ത് നീതി കിട്ടും! വിധി നടപ്പാക്കാനുള്ള അവകാശം ഒരമ്മയ്ക്ക് കിട്ടട്ടെ, വൈറലായി പോസ്റ്റ്