കോടതിയെ ധിക്കരിച്ചാൽ ഇങ്ങനെയിരിക്കും;എംജി വിസിക്കും രജിസ്ട്രാർക്കും ശിക്ഷ:പിരിയും വരെ നിൽക്കണം
കോടതി പിരിയും വരെ കോടതി മുറിയിൽ നിർത്തിയാണ് ശിക്ഷിച്ചത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങാണ് വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യനെയും രജിസ്ട്രാർ എംആർ ഉണ്ണിയെയും ശിക്ഷിച്ചത്.
കൊച്ചി: കോടതിയലക്ഷ്യ നടപടിക്ക് എംജി വൈസ് ചാൻസലറെയും രജിസ്ട്രാറേയും ഫിനാൻസ് കൺട്രോളറെയും ഹൈക്കോടതി നിറുത്തി ശിക്ഷിച്ചു. അധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് മൂവരെയും കോടതി ശിക്ഷിച്ചത്.
കോടതി പിരിയും വരെ കോടതി മുറിയിൽ നിർത്തിയാണ് ശിക്ഷിച്ചത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങാണ് വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യനെയും രജിസ്ട്രാർ എംആർ ഉണ്ണിയെയും ശിക്ഷിച്ചത്.
എംജി സർവകലാശാലയുടെ കീഴിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ 54 അധ്യാപകർക്ക് യുജിസി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് 2010ലാണ് ഹൈക്കേടതി ഉത്തരവിട്ടത്. സ്വാശ്രയ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിലായിരുന്നു അധ്യാപക നിയമനം.
എന്നാൽ ഉന്നതതല സ്വാധീനത്താൽ ഡോക്ടറേറ്റ് നേടിയ മൂന്ന് അധ്യാപകർക്ക് നിയമന ഉത്തരവ് നൽകാതെ യുജിസി ശമ്പള സ്കെയിൽ അനുവദിച്ചു. ഇതിനെ തുടർന്ന് സമാന യോഗ്യതയുള്ള അധ്യാപകരും പേ സെകെയിൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഇവർക്കും തുല്യ ശമ്പളം അനുവദിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ചും ഇത് ശരിവച്ചു. ഇതിനെതിരെ സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അധ്യാപകർക്ക് അനുകൂലമായാണ് വിധി ഉണ്ടായത്.
വിധി നടപ്പാക്കാൻ സർവകലാശാല സാവാകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്ന് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങൾ നൽകാൻ സർവകലാശാല തയ്യാറായില്ല. ഇതിനെതിരെ ഒരു വിഭാഗം അധ്യാപകർ കോടതിയലക്ഷ്യത്തിന് ഹർജി നൽകി. തുടർന്നാണ് വൈസ് ചാൻസലർ അടക്കമുള്ള കോടതി വിളിച്ചു വരുത്തിയത്.