അതിരൂപതാ ഭൂമി ഇടപാടില്‍ കര്‍ദിനാളിന് താത്കാലിക ആശ്വാസം!! കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ
എറണാകുളം -അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷെന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് സ്റ്റേ ചെയ്തത്. കേസ് വീണ്ടും ഏപ്രില്‍ ആറിന് പരിഗണിക്കും.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്ക് പിന്നാലെ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശം അനുസരിച്ച് കര്‍ദാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുക്കുകായിരുന്നു. ഫാ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവേയും പ്രതി ചേര്‍ത്താണ് കേസെടുത്തിരുന്നത്.ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാർച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കർദ്ദിനാളിന് രാജ്യത്തെ നിയമം ബാധകമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കർദ്ദിനാൾ സഭയുടെ സൂക്ഷിപ്പുകാരൻ മാത്രമാണെന്നും നിരീക്ഷിച്ചായിരുന്നു വിധി. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.