പൗരത്വ നിയമത്തിനെതിരെ കാസർകോട് ജില്ലാപഞ്ചായത്തിന്റെ പ്രമേയം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചിരുന്നത്. കോടതി സ്റ്റേ ചെയ്തതോടെ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കും.
പ്രമേയാവതരണം ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ജില്ലാ പഞ്ചായത്തിനും സര്‍ക്കാരിനും നോട്ടീസയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കാസർകോട് ജില്ലാപഞ്ചായത്തിന്റെ നീക്കത്തിനെതിരെ ബിജെപിയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മൂന്നാഴ്ചയ്ക്കു ശേഷം ഹര്‍ജിയില്‍ തുടര്‍വാദങ്ങള്‍ നടക്കും. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കല്‍ ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്തമല്ലെന്നും നിയമഭേദഗതി നടപ്പാക്കേണ്ട പഞ്ചായത്ത്, ഭേദഗതിയെ എതിര്‍ക്കുന്നത് നിയമവിരുദ്ധമാണന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
തുടർച്ചയായി പ്രാദേശിക ഭരണ സമിതികളിൽ സാങ്കേതിക ഭൂരിപക്ഷം മറയാക്കി ഭരണഘടനാ ലംഘനം നടത്തി വരുന്നവരുടെ പ്രവർത്തിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ സ്റ്റേയെന്ന് ബിജെപി അവരുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ വിധി പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരാനിരിക്കുന്ന സംസ്ഥാനങ്ങൾക്കും, മറ്റ് പ്രാദേശിക ഭരണ സമിതികൾക്കും ബാധകമാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.