'ഒരിക്കൽ പോലും ഞങ്ങളോട് ശബ്ദം ഉയർത്തുകയോ കയർത്തു സംസാരിക്കുകയോ ചെയ്തില്ല'; ഓർമ്മക്കുറിപ്പ് പങ്കിട്ട് ഡോ. വേണു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ കേരള സിപിഎമ്മിലെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഉറക്കെയുളള മുദ്രാവാക്യം വിളികള്‍ക്കിടെ പയ്യാമ്പലത്തെ മണ്ണില്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ തീജ്വാലകള്‍ ഏറ്റുവാങ്ങി.
കോടിയേരിയുടെ നഷ്ടം എത്ര വലുതാണ് എന്നത് അനുശോചന യോഗത്തില്‍ കണ്ഠമിടറി, പ്രസംഗം പാതിയില്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിവരയിടുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ കോടിയേരിയെ കുറിച്ചുളള ഓര്‍മ്മക്കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും കോടിയേരി ടൂറിസം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. വി വേണു പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ് വായിക്കാം.
' കോടിയേരി ബാലകൃഷ്ണൻ എന്ന ടൂറിസം മന്ത്രി. ഇന്ന് കോടിയേരി സാറിനെ അവസാനമായി കണ്ടു. ഏകദേശം അഞ്ചു വർഷക്കാലം എനിക്കദ്ദേഹത്തിൻറെ കീഴിൽ ടൂറിസം വകുപ്പിന്റെ സെക്രട്ടറിയായി ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരായി മൂന്നുപേർ വന്നു പോയി. എന്നാൽ ടൂറിസം വകുപ്പിന്റെ ചുമതല അദ്ദേഹം മറ്റാർക്കും നൽകിയില്ല. എൻറെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ മറ്റൊരു മന്ത്രിയുടെ കൂടെയും ഇത്രയും ദീർഘമായ കാലയളവ് സേവനമനുഷ്ഠിച്ചിട്ടില്ല. ഒരു മന്ത്രിയും അദ്ദേഹത്തിൻറെ സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താകണം എന്നുള്ളതിന്റെ ടെക്സ്റ്റ് ബുക്ക് ഉദാഹരണം ആയിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.
തൻറെ സെക്രട്ടറി സർക്കാരിന്റെയും വകുപ്പിന്റെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യും എന്ന ഉത്തമ വിശ്വാസം മന്ത്രിക്ക് ഉണ്ടാകണം. തന്റെ മന്ത്രിയുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് വകുപ്പിന്റെയും സർക്കാരിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുവാനായി പദ്ധതികൾ ആവിഷ്കരിക്കുക, മന്ത്രിയുടെ അനുമതിയോടുകൂടി അവ നടപ്പിലാക്കുക എന്നുള്ളത് സെക്രട്ടറിയുടെ ചുമതലയാണ്. ശ്രീ കോടിയേരി ബാലകൃഷ്ണന്റെ കൂടെ ജോലി ചെയ്ത ദീർഘമായ ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന് എന്നിൽ ഉണ്ടായിരുന്ന വിശ്വാസത്തിലോ എനിക്ക് അദ്ദേഹത്തിനോട് ഉണ്ടായിരുന്ന കൂറിലോ ഒരു അണുവിടയ്ക്കുള്ള കുറവ് പോലും ഉണ്ടായിരുന്നില്ല. എൻറെ ഔദ്യോഗിക ജീവിതത്തിൽ ഇതുപോലെ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയിൽ ശക്തനായ ഭരണാധികാരി എന്ന ഖ്യാതി അദ്ദേഹം നേടിയെടുത്തത് തൻറെ നേതൃപാടവത്തിലൂടെ ആയിരുന്നു. പോലീസ് സേനയുടെ ഘടനയിലും പ്രവർത്തനത്തിലും കാതലായ മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള വലിയ തീരുമാനങ്ങളാണ് അദ്ദേഹം എടുത്തത്. കാര്യക്ഷമായും ക്രിയാത്മകമായും പരിശോധനകളും ഇടപെടലുകളും അദ്ദേഹം നടത്തിയിരുന്നു. തന്റെ സമയത്തിന്റെ ഭൂരിപക്ഷവും പോലീസ് വകുപ്പിന് വേണ്ടി അദ്ദേഹം മാറ്റിവെച്ചു. പോലീസ് വകുപ്പിന് പുതിയ ദിശാബോധം അദ്ദേഹം നൽകി. നിരന്തരമായ അവലോകനങ്ങളിലൂടെയും കൃത്യമായ ഇടപെടലിലൂടെയും അദ്ദേഹം വകുപ്പിന്റെ പ്രവർത്തനത്തെ ഉടച്ചു വാർത്തു.
എന്നാൽ ടൂറിസം വകുപ്പിൽ അദ്ദേഹം തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. ടൂറിസം രംഗത്തെ എല്ലാ മേഖലകളിലും ഉള്ള വ്യക്തികളോടും അദ്ദേഹം സംസാരിച്ചു. പ്രശ്നങ്ങൾ മനസ്സിലാക്കി. പുതുതായി ഏറ്റെടുത്ത വകുപ്പ് ആയതിനാൽ പാർട്ടിയിൽ ടൂറിസം വ്യവസായത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചവർ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഉദ്യോഗസ്ഥരുമായി അദ്ദേഹം വകുപ്പിന്റെയും ടൂറിസം വ്യവസായത്തിന്റെയും വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയും ആശയങ്ങൾ മുന്നോട്ടുവെച്ചും അദ്ദേഹം ഞങ്ങളെ നയിച്ചു. ദൈനംദിന കാര്യങ്ങളും വകുപ്പിലെ സാങ്കേതിക വിഷയങ്ങളും പൂർണമായും സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്താനുള്ള നിർദ്ദേശം നൽകി.
നയപരമായ കാര്യങ്ങളിൽ അദ്ദേഹം ഞങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും യോജിപ്പുള്ളവയ്ക്ക് ഉടനടി അംഗീകാരം നൽകുകയും ചെയ്തു. മറ്റെല്ലാ കാര്യങ്ങളും കൃത്യമായി നിർവഹിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം എനിക്ക് നിർദ്ദേശം നൽകി. അദ്ദേഹത്തിന് എന്റെയും സഹപ്രവർത്തരുടേയും മേലുള്ള ആ വിശ്വാസം എനിക്കു മാത്രമല്ല വകുപ്പ് ഡയറക്ടർ,കെ ടി ഡി സി മാനേജിംഗ് ഡയറക്ടർ,മറ്റ് ഉദ്യോഗസ്ഥർ.. കൂടുതൽ പരിശ്രമിക്കാനും റിസൾട്ട് നൽകുവാനും ആ വിശ്വാസം ഞങ്ങൾക്ക് പ്രചോദനമായി. ടൂറിസം ടീം മുഴുവൻ ജാഗരൂകമായി ആ വിശ്വാസം കാത്തു സൂക്ഷിക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്നു.
കേരള ടൂറിസത്തിന്റെ സുവർണ്ണ കാലഘട്ടത്തിൻറെ അമരക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇന്ന് ലോകത്തിൻറെ മുന്നിൽ പുതിയ ഒരു മാതൃക ആയി വന്നിട്ടുള്ള ഉത്തരവാദിത്ത ടൂറിസം ആരംഭിച്ചത് അദ്ദേഹത്തിൻറെ മേൽനോട്ടത്തിലായിരുന്നു. മുസിരിസ് പൈതൃക ടൂറിസം പദ്ധതി, തലശ്ശേരി പൈതൃക ടൂറിസം, തീരദേശ ടൂറിസം ഡെസ്റ്റിനേഷനുകളുടെ സ്ഥാപനവും നവീകരണവും, KTDCയുടെ പുതിയ സംരംഭങ്ങൾ, ലോക ടൂറിസം വ്യവസായ രംഗത്ത് കേരളത്തിൻറെ സ്ഥാനം ഉറപ്പിച്ച ക്യാമ്പയിനുകൾ, ഡൊമസ്റ്റിക് ടൂറിസത്തിൽ കേരളത്തിൻറെ കുതിപ്പ്.. ഇങ്ങനെ എത്രയെത്ര പുതിയ സംരംഭങ്ങളും ചുവടുവെപ്പുകളും ..
ടൂറിസത്തിലെ കേരളത്തിൻറെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഓരോന്നിന്റെയും പിന്നിൽ കോടിയേരി സാറിൻറെ ഉപദേശങ്ങളും അനുമതിയും ആശീർവാദവും ഉണ്ടായിരുന്നു. ഈ കാലയളവിൽ ഒരിക്കൽ പോലും അദ്ദേഹം ഞങ്ങളോട് ശബ്ദം ഉയർത്തുകയോ കയർത്തു സംസാരിക്കുകയോ ചെയ്തില്ല. സൗമ്യമായ പെരുമാറ്റം, ദൃഢമായ തീരുമാനങ്ങൾ, മികവിനെ അംഗീകരിക്കാനുള്ള മനസ്സ്. ഒരു യഥാർത്ഥ ഭരണാധികാരിയുടെ ഏറ്റവും മികച്ച രൂപമാണ് ഞങ്ങൾ കോടിയേരി സാറിൽ കണ്ടത്. സന്ദർശകരെ കേരളത്തിലേക്ക് ആകർഷിക്കുക എന്നുള്ളതാണ് ടൂറിസം വകുപ്പിൻറെ ആത്യന്തികമായ കർത്തവ്യം. അതിനു സ്വാഭാവികമായും നമ്മളുടെ പ്രവർത്തന മണ്ഡലം കേരളത്തിൻറെ പുറത്തും ഇന്ത്യയുടെ പുറത്തുമായിരിക്കും.
ട്രാവൽ മാർട്ടുകളിൽ, ടൂർ ഓപ്പറേറ്റർമാർക്കായി റോഡ് ഷോ നടത്തുക, നമ്മുടെ വ്യവസായ സംരംഭകർക്ക് മറ്റു മാർക്കറ്റുകൾ തുറന്നു കൊടുക്കുക എന്നിങ്ങനെ മാർക്കറ്റിംഗ് രംഗത്ത് വിപുലമായ പരിപാടികളാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കാറുള്ളത്. ഞങ്ങളുടെ ഈ പ്രവർത്തനങ്ങൾ നേരിട്ട് കാണണമെന്നും വിദേശ വിപണികളിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളിൽ സംബന്ധിക്കണമെന്ന് ഞാൻ സാറിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. മറ്റുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾ കാരണം അദ്ദേഹം യാത്ര ചെയ്യാൻ സമയം കണ്ടെത്തിയിരുന്നില്ല. എൻറെ നിർബന്ധം കണക്കിലെടുത്ത് ചില യാത്രകൾ നടത്താൻ അദ്ദേഹം തയ്യാറായി.
ഔദ്യോഗിക തിരക്കുകൾ ഇല്ലാതെ യാത്ര ചെയ്യുന്ന സന്ദർഭത്തിൽ അദ്ദേഹം ഓരോ രാജ്യത്തെയും പ്രത്യേകതകൾ മനസ്സിലാക്കുവാനും വിപണി സാധ്യതകൾ പഠിക്കുവാനും സമയം കണ്ടെത്തി. ഈ യാത്രകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ അമൂല്യമായ ഓർമ്മകളാണ്. തൻറെ ടീമിൽ ജോലി ചെയ്ത ഓരോ വ്യക്തിയോടും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന ഭരണാധികാരിയായിരുന്നു കോടിയേരി സാർ . അദ്ദേഹത്തിൻറെ വേർപാടേറെ വേദനാജനകമാണ്, എനിക്ക് വ്യക്തിപരമായ വലിയ നഷ്ടമാണ്. അദ്ദേഹത്തിൻറെ ഉജ്ജ്വല ഓർമ്മകൾക്ക് മുന്നിൽ പ്രണാമം'.