മരുന്നിനെന്താ ഡിസ്‌ക്കൗണ്ട് ഇല്ലാത്തത്? നീതി സ്റ്റോറിൽ പാരസെറ്റമോൾ പോലുമില്ലെ,രോഗികളെ പിഴിഞ്ഞ്..
മരുന്നുകൾക്ക് ഡിസ്ക്കൌണ്ട് ലഭിക്കാത്തതും, നീതി, കരുണ സ്റ്റോറുകളിൽ പല മരുന്നുകളും കിട്ടാനില്ല... എന്തുകൊണ്ടാണിങ്ങനെ...?
കോഴിക്കോട് : 30 വയസ്സ് കഴിഞ്ഞാല്‍ പ്രഷറും ഷുഗറും ചെക്ക് ചെയ്യുന്നത് നന്നാവും. അല്ലെങ്കില്‍ ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എങ്കിലും എന്തായാലും വേണം. പറയത്തക്ക അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തിനാ ഇങ്ങനെ ഒക്കെ എന്ന് തോന്നുന്നുണ്ടാവും...? ഇനിയിപ്പോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹ ശാസനകള്‍ കേട്ട് ചെക്കപ്പിന് പോയെന്നിരിക്കട്ടെ ഷുഗര്‍ ലെവലിലും, പ്രഷറിലും ചെറിയ മാറ്റങ്ങള്‍ കണ്ടെക്കാം. പേടിക്കേണ്ടെന്ന് ഡോക്ടര്‍ പറയും.ഒപ്പം ഒരു ചെറിയ ഗുളികയും. അവിടെ തുടങ്ങുകയായി മലയാളി യുവത്വത്തിന്‌റെ 'മരുന്ന് കാലം'. പലപ്പോഴും നാം കഴിക്കുന്ന മരുന്നുകള്‍ എല്ലാം നമ്മുടെ ആരോഗ്യത്തിന് ആവശ്യമുള്ളതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ... ഏറ്റവും ലാഭകരമായി ഒരു ബിസിനസ്സായി ഫാര്‍മസ്യൂട്ടിക്കല്‍സ് മാറിയത്, മനുഷ്യന്‌റെ അജ്ഞത കൊണ്ടാണ്.
രോഗവുമായി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിക്കുകയാണ് ഒരു രോഗി ചെയ്യുന്നത്. തന്‌റെ ആരോഗ്യത്തിന് ആവശ്യമുള്ള മരുന്നുകള്‍ മാത്രമാണ് ഡോക്ടര്‍ തരുന്നത് എന്നാണ് നമ്മുടെ വിശ്വാസം .എന്നാല്‍ ഈ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിലൂടെയാണ് ആരോഗ്യ സംരക്ഷണം എന്ന സേവന മേഖല, വ്യാവസായിക മേഖലയായി മറുന്നത്. എല്ലാ ഡോക്ടർമാരും ഇങ്ങനെ ആണെന്നല്ല, പക്ഷേ ആശുപത്രികളുടെ കൊള്ള ലാഭത്തിനായി ഡോക്ടർക്ക് ചിലപ്പോഴെങ്കിലും വഴി വിട്ട് പ്രവർത്തിക്കേണ്ടി വരുന്നു.
സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 കോടിയിലധികം രൂപയുടെ മരുന്ന് വില്‍പനയാണ് നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം മരുന്ന് വില്‍പന നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ഈ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കൃത്യമായ സംവിധാനങ്ങളില്ല. ഡ്രംഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്‌റെ പ്രവര്‍ത്തനം തന്നെ കാര്യകക്ഷമല്ല.
ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉള്ള മരുന്നാണ് പല രോഗങ്ങള്‍ക്കും പ്രതിവിധിയായി നമ്മള്‍ കഴിക്കുന്നത്. ചില മരുന്നുകൾ കഴിക്കുമ്പോള്‍ ചില പ്രത്യേക രോഗങ്ങള്‍ക്ക് പ്രതിവിധി ഉണ്ടാവുമെങ്കിലും മറ്റൊരു രോഗത്തിനോ, മറ്റൊരു അവയവത്തിന്‌റെ ശോഷണത്തിനോ ഇത് ഇടയാക്കുന്നു. ഡോക്ടര്‍മാരും മരുന്ന് കമ്പനികളും ഉണ്ടാക്കുന്ന ധാരണ പ്രകാരം ജനറിക് മെഡിസിന് പകരം മരുന്ന് കമ്പനികള്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ് കുറിച്ച് തരുന്നത്.
സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികളെ കൂടി പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് കഴിയണം.
മരുന്ന് കമ്പനികളാണ് വില നിശ്ചയിക്കുന്നത്. ഇവിടെ ഉപഭോക്തവിനോ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ വില നിയന്ത്രണത്തിന് ഒരു അവസരവും ഇല്ല. ഈ സ്ഥിതിക്ക് മാറ്റം വരണം. ജില്ലാ തലത്തില്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‌റെ നേതൃത്വത്തില്‍ ഡിപ്പോകള്‍ തുടങ്ങണം. ജില്ലാ ആശുപത്രികള്‍ തോറും മെഡിക്കള്‍ സ്‌റ്റോറുകള്‍ സ്ഥാപിക്കാനുള്ള അവസരവും ഉണ്ടായാല്‍ മാത്രമേ മരുന്ന് കമ്പനികളുടെ കുത്തകവല്‍ക്കരണം അവസാനിപ്പിക്കാന്‍ പറ്റൂ...
കടയില്‍ പോയി സാധനം വാങ്ങി പണം നല്‍കുമ്പോല്‍ നമ്മള്‍ ചോദിക്കാറുണ്ട് ഡിസ്‌ക്കൗണ്ട് ഇല്ലെ എന്ന്. ഉപഭോക്താവിന്‌റെ കണ്ണില്‍ പൊടിയിടാനെന്നോണം കടക്കാരന്‍ ഡിസ്‌ക്കൗണ്ട് തരുകയും ചെയ്യും. എന്നാല്‍ മരുന്നിന് ആരെങ്കിലും ഡിസ്‌ക്കൗണ്ട് ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ 70 ശതമാന ഡിസ്‌ക്കൗണ്ടില്‍ വില്‍ക്കാവുന്ന സാധനമാണ് മരുന്നുകള്‍. 60 മുതല്‍ 80 ശതമാനം വരെ കൊള്ള ലാഭമാണ് ഈ ഡിസ്‌ക്കൗണ്ട് നല്‍കാത്തതിലൂടെ മരുന്ന് കമ്പനികള്‍ നേടുന്നത്.
ചില മരുന്നുകള്‍ നീതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഒരിക്കലും ലഭ്യമായിരിക്കില്ല. എന്താണ് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ... സര്‍ക്കാര്‍, സഹകരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങിയാല്‍ ജനങ്ങള്‍ അതിന്‌റെ യഥാര്‍ത്ഥ വില തിരിച്ചറിയും എന്നതിനാല്‍ കൃത്രിമ നിരോധനം ഏര്‍പ്പെടുത്തുകയാണ് പതിവ്.