കേരളത്തിൽ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ: ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക്
തിരുവനന്തപുരം: കേരളത്തിൽ പുതിയ കൊവിഡ് മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. കൊറോണ വൈറസ് ബാധിക്കുന്നവർക്ക് വീടുകളിൽ ചികിത്സയിൽ കഴിയാൻ അനുമതി നൽകുന്നതാണ് പുതിയ മാനദണ്ഡം. ആദ്യഘട്ടത്തിൽ. കൊറോണ വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതുമായ ആരോഗ്യപ്രവർത്തകർക്കാണ് വീട്ടിൽ തന്നെ ചികിത്സയിൽ കഴിയാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. നേരത്തെ മെഡിക്കൽ ബോർഡും സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ധരും ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടുള്ളത്. കൊവിഡ് രോഗവ്യാപനത്തിനിടെ സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വീടുകളിൽ നിരീക്ഷണം നൽകാമെന്നാണ് മാർഗ്ഗനിർദേശത്തിൽ പറയുന്നത്. നോഡൽ ഓഫീസർക്കോ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിക്കോ ആണ് ഇതിനായി അപേക്ഷ നൽകേണ്ടത്. വീട്ടിൽ ആരുമായും സമ്പർക്കം പുലർത്താതെ മുറിയിൽ നിരീക്ഷണത്തിൽ കഴിയുമെന്ന ഉറപ്പും ഇതിനൊപ്പം നൽകേണ്ടതുണ്ട്. ഇതിനൊപ്പം എല്ലാ ദിവസവും സ്വന്തം ആരോഗ്യ സ്ഥിതി വിലയിരുത്തേണ്ടതും അനിവാര്യമാണ്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങളോ മറ്റ് പ്രശ്നങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടാനും നിർദേശമുണ്ട്. ഇതിനൊപ്പം തന്നെ ആരോഗ്യവാനായ ഒരാൾ രോഗിയുടെ കാര്യങ്ങൾ നോക്കുന്നതിനായി വീട്ടിൽ ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.
Recommended Video
അതേസമയം രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നിടന്ന് ഗുരുതര രോഗമുള്ളവരോ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരോ ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജൻ പരിശോധന നടത്തുകയും വേണം. പരിശോധനയാ ഫലം നെഗറ്റീവ് ആണെങ്കിലും അടുത്ത ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ തന്നെ കഴിയേണ്ടതുണ്ടെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു.












Click it and Unblock the Notifications