പൂന്തുറയിലെ സൂപ്പർ സ്പ്രെഡ്: ആരോഗ്യ വകുപ്പിന്റെ ആക്ഷൻ പ്ലാൻ റെഡി, മത്സ്യബന്ധനത്തിന് നിരോധനം!!
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൂന്തുറയിൽ നിയന്ത്രണണങ്ങൾ ശക്തമാക്കുന്നത്.
അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം, പൂന്തുറയിൽ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് കടകംപള്ളി
എത്രയും പെട്ടെന്ന് രോഗബാധിതരെ കണ്ടെത്തുകയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനിലാക്കുന്നതിനുമാണ് മുൻഗണന. ഇതുസംബന്ധിച്ച മാർഗ്ഗനിർദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ക്വാറന്റൈന് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും യോഗം ചേർന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നുള്ള നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ബോധവത്ക്കരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ രോഗ വ്യാപനം കൂടുതലാണെന്നും കന്യാകുമാരി ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ പല ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമായി കേരളത്തില്‍ പതിവായെത്താറുണ്ട് എന്നതുകൊണ്ട് നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്. രോഗവ്യാപനമുള്ള ഇടങ്ങളിൽ നിന്ന് നിന്നും ആള്ക്കാര് എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാല്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒപി തുടങ്ങുന്നതിനൊപ്പം കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രോഗം വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഓരോ കുടുംബവും ശ്രദ്ധ പുലർത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അവരെല്ലാവരും റിവേഴ്സ് ക്വാറന്റൈന് സ്വീകരിക്കേണ്ടതാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ ഒരു കാരണവശാലും ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. ലോക് ഡൗണ്‍ മാറിയതോടെയാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയത്. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. വിട്ടുവീഴ്ചയുണ്ടാകുന്ന സാഹചര്യത്തിൽ അതിഗുരുതരമായ അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു. ഇനിയും കൈവിട്ട് പോകാതിരിക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര് എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി വി അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
പൂന്തുറയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി ക്രമങ്ങൾ. പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയതിന് പിന്നാലെയാണ് മത്സ്യബന്ധന പ്രവർത്തനങ്ങളും നിർത്തിവെക്കുന്നത്.
ഈ മേഖലയിൽ നിന്നു തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കർശന രീതിയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാനും നിർദ്ദേശം നൽകി. ഇവിടെ സ്പെഷ്യൽ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടൻറ് ഇൻ ചാർജ്ജ് എൽ സോളമന്റെ നേതൃത്വത്തിൽ 25 കമാന്റോകളെയും നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റൻറ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവരാണ് പൂന്തുറയിലെ പോലീസ് നടപടികൾക്ക് നേതൃത്വം നൽകുക. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബിനാണ് മേൽനോട്ട ചുമതല. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇക്കാര്യം തമിഴ്നാട് ഡിജിപി ജെകെ ത്രിപാഠിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.