നിപ്പാ ഭീഷണിയൊഴിഞ്ഞെന്ന് വിലയിരുത്തി കേന്ദ്രം; വൈറോളജി ലാബ് സ്ഥാപിക്കാൻ അധിക ഫണ്ട് തേടി കേരളം
ദില്ലി: കേരളത്തിൽ നിപ്പ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ കേന്ദ്രം ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പുനെ വെറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയിൽ ഒരു മേഖലാ കേന്ദ്രം കോഴിക്കോട് ആരംഭിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടും കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. പല തവണ കേരളം ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോൺഗ്രസ്; പാർട്ടി തലപ്പത്തേയ്ക്ക് 2 പേർ, ദക്ഷിണേന്ത്യയിൽ നിന്നും
നിപ്പാ പ്രതിരോധനത്തിനായി സംസ്ഥാനം സ്വീകരിച്ച നിലപാടുകളെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ചോദിച്ച് അറിഞ്ഞു. നിപ്പ നിയന്ത്രണ വിധേയമാണെന്നും ജാഗ്രത തുടരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലെവൽ ത്രീ നിലവാരത്തിലുള്ള ഒരു ലാബ് കേരളത്തിൽ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന ആവശ്യത്തോട് അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചതെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി.
നിപ്പാ വൈറസ് സ്ഥിരീകരിച്ച യുവാവിന്റെ ചികിത്സ നിശ്ചയിക്കാൻ മെഡിക്കൽ ബോർഡ് രൂപികരിച്ചിട്ടുണ്ട്. കോഴിക്കോട് നിപ്പാ ബാധിതർക്ക് ചികിത്സ നൽകിയ മെഡിക്കൽ സംഘം ഇതിനായി കൊച്ചിയിൽ തുടരുന്നുണ്ട്. നിപ്പ മുക്തമായി എന്ന പ്രഖ്യാപനം ജൂലൈ പകുതിയോടെ മാത്രമെ ഉണ്ടാകുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.. ഇൻക്യൂബേഷൻ പീരിയഡ് കൂടി കണക്കിലെടുത്താണിത്.