വസ്ത്രത്തിന് മുകളിലൂടെ കൊവിഡ് വാക്സിൻ കുത്തിവെപ്പ്: പരിഹാസത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വാക്സിന് സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഒരു വിഭാഗം പരിഹാസവുമായി രംഗത്ത് എത്തിയതിന് മറുപടി നല്കി ആരോഗ്യമന്ത്രി കെകെ ശൈലജ. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് കൊവിഡ് വാക്സിന് സ്വീകരിക്കുന്ന ചിത്രം മന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഒരു വിഭാഗം പരിഹാസവുമായി മുന്നോട്ട് വന്നത്. വസ്ത്രത്തിന് മുകളിലൂടെ കുത്തിവെപ്പ് നടത്തുന്നുവെന്നും ഫോട്ടോഷൂട്ടാണ് ഇതെന്നുമാണ് വിമര്‍ശനം.
Recommended Video
മന്ത്രി കെകെ ശൈലജയുടെ പ്രതികരണം ഇങ്ങനെ: '' ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം. ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻ എടുക്കുന്ന വാർത്ത കൊടുക്കുന്നത്. ഏതു നല്ല കാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു''.
കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ കെകെ ശൈലജ ഫേസ്ബുക്കിലിട്ട കുറിപ്പിനും ചിത്രത്തിനും താഴെയാണ് ഒരു കൂട്ടരുടെ സൈബർ ആക്രമണം. മന്ത്രിയുടെ പോസ്റ്റ് വായിക്കാം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു. ഇതുവരെ നാല് ലക്ഷത്തിലധികം പേര് വാക്സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്സിനേഷന് കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്സിനേഷന് കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്.
ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്സിന് നല്കാന് സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്സിന് എടുക്കേണ്ടതാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്സിന് എടുക്കാന്‍. വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്സിന് എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്''.