മാഹി എന്നാണ് ഉദ്ദേശിച്ചത്, പറഞ്ഞുവന്നപ്പോൾ ഗോവ ആയിപ്പോയി, തെറ്റായ പരാമർശം തിരുത്തുകയാണ്: കെ കെ ശൈലജ
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ ഇടപെടലുകളില്‍ രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയാണ് കെകെ ശൈലജ. കൊറോണ പ്രതിരോധത്തിലും നേരത്തെ നിപ പടര്‍ന്നപ്പോഴും അല്ലാത്തപ്പോഴുള്ള ആരോഗ്യമന്ത്രിയുടെ ഇടപെടലുകള്‍ കയ്യടി നേടിയിയിരുന്നു. കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം മന്ത്രി കെ കെ ശൈലജയ്ക്ക് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അതെന്നും കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യുയെന്നും മന്ത്രി അറിയിച്ചരുന്നു. എന്നാല്‍ അഭിമുഖത്തിനിടെ ഗോവയെ കുറിച്ച് മന്ത്രി നടത്തി പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ മാഹിയെന്ന് പറയേണ്ടത് ചര്‍ച്ചയ്ക്കിടെ ഗോവയെന്നായിപ്പോയെന്നാണ് മന്ത്രി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഗോവ മുഖ്യമന്ത്രിയടക്കം ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് മന്ത്രി വിശദീകരണം അറിയിച്ചത്.
മന്ത്രി ലൈവില്‍ പറഞ്ഞത്
മാഹിയെന്നതിന് പകരം ഗോവയുടെ പേരാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, ഗോവയില്‍ ആവശ്യമായ ആശുപത്രികളില്ലെന്നും അതിനാല്‍ കൊറോണ രോഗികള്‍ കേരളത്തിലെത്തിയെന്നുമാണ് മന്ത്രി പറഞ്ഞത്. കേരളത്തില്‍ വന്ന് മരിച്ച ഗോവക്കാരനെ കേരളത്തില്‍ കൂട്ടിയെന്നും മന്ത്രി ലൈവില്‍ പറഞ്ഞു. കൊറോണയ്‌ക്കെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശം
പറയാന്‍ ഉദ്ദേശിച്ചത്
കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ഗോവമുഖ്യമന്ത്രിയുടെ പ്രതികരണം
അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്തെത്തി. ബിബിസിയിലെ ചര്‍ച്ചയിലെ കേരള ആരോഗ്യമന്ത്രിയുടെ പ്രസ്താവന അമ്പരപ്പുണ്ടാക്കിയെന്ന് ഗോവ മുഖ്യമന്ത്രി ട്വറ്ററില്‍ കുറിച്ചു. ഇത് തെറ്റായ പ്രസ്താവനയാണ്. മന്ത്രി പറഞ്ഞ കൊവിഡ് രോഗി ഗോവയില്‍ നിന്നുള്ളതല്ല. ഗോവയില്‍ ചികിത്സാ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി.
അംഗീകാരം
അതേസമയം, കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വോഗ്
കൊറോണക്കെതിരെ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ലൈഫ്സ്‌റ്റൈല്‍ മാഗസീന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസില്‍ ശൈലജയും ഇടം നേടിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടികാട്ടിയാണ് സീരിസിലേക്ക് തെരഞ്ഞെടുത്തത്. മഹാവ്യാധിയെ കേരളത്തില്‍ നിന്നും മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന് തലകെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.