അസാധാരണ ശൈത്യത്തിൽ വിറച്ച് കേരളം.. പകൽ ചുട്ട് പൊള്ളുന്ന വെയിൽ, രാത്രിയും പുലർച്ചെയും കൊടുംതണുപ്പ്
Recommended Video
തിരുവനന്തപുരം: അസാധാരണമായി മാറുന്ന കാലാവസ്ഥ കേരളത്തിന് അത്ര പരിചയമുളളതല്ല. കൊടുംമഴയും പ്രളയവും കേരളത്തെ ഞെട്ടിച്ച് കടന്ന് പോയതേ ഉളളൂ. പ്രളയത്തിന് ശേഷം കൊടും ചൂട് അടക്കം മുന്‍പില്ലാത്ത വിധത്തിലുളള കാലാവസ്ഥാ മാറ്റങ്ങള്‍ സംസ്ഥാനത്തുണ്ടായി.
അതിനിടെ അസാധാരണമായ കൊടുംതണുപ്പ് മലയാളികള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ തണുപ്പ് തീരെയില്ലാതെയാണ് കടന്ന് പോയത്. എന്നാല്‍ ജനുവരിയില്‍ കേരളം അതിശൈത്യത്തില്‍ വിറയ്ക്കുകയാണ്.
വിറച്ച് വിറച്ച് കേരളം
കേരളത്തെ മുക്കിയ പ്രളയത്തിന് ശേഷം കൊടും ചൂടും വരള്‍ച്ചയുമാണ് കേരളം നേരിട്ടത്. പലയിടത്തും നദികളും കിണറുകളും വറ്റിവരണ്ടു. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ കേരളത്തില്‍ തുടരുന്നു. കൊടും ശൈത്യത്തിന്റെ മാസമായ മകരം എത്തും മുന്‍പേ പുതപ്പിനടിയില്‍ ചുരുളുകയാണ് കേരളം. മൂന്നാര്‍ അടക്കമുളള ഇടങ്ങള്‍ തണുത്ത് വിറച്ചിരിക്കുകയാണ്. ഈ കൊടും തണുപ്പ് ഒരാഴ്ച കൂടി ഇതേ തരത്തില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താപനില താഴേക്ക്
സംസ്ഥാനത്ത് ഈ ആഴ്ച ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത് പുനലൂരില്‍ ആണ്. 16 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പുനലൂരിലെ താപനില. രാത്രിയിലും പുലര്‍കാലത്തുമാണ് തണുപ്പിന്റെ കാഠിന്യമേറുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് ഡിഗ്രി വരെയാണ് താപനില താഴ്ന്നിരിക്കുന്നത്.
പകൽ കനത്ത ചൂട്
ശനിയാഴ്ച പുലര്‍ച്ചെ അന്തരീക്ഷ താപനില 17 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താഴ്ന്നത്. കുറുവിലിങ്ങാടാണിത്. കാലവര്‍ഷ സമയത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത സ്ഥലം എന്ന റെക്കോര്‍ഡ് രണ്ട് തവണ കുറുവിലങ്ങാട് സ്വന്തമാക്കിയിരുന്നു. അതേസമയം സംസ്ഥാനത്ത് പകല്‍ താപനിലയില്‍ കാര്യമായ വ്യത്യാസങ്ങളില്ല. പകല്‍ നല്ല വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്.
സോഷ്യൽ മീഡിയ പ്രചാരണം
പകല്‍ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആണ്. വെയിലിന്റെ ശക്തി കുറഞ്ഞാല്‍ താപനിലയും താഴേക്ക് പോകും. അന്തരീക്ഷത്തിലെ പകല്‍ ഈര്‍പ്പം 19 ശതമാനം വരെ കുറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാത്രിയും പുലര്‍ച്ചെയും താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. അതിനിടെ കാലാവസ്ഥാ മാറ്റവുമയി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചില വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്.
ഇനി കടുത്ത വരൾച്ചയോ?
ഈ കൊടുംതണുപ്പ് വരാന്‍ പോകുന്ന കടുത്ത വരള്‍ച്ചയുടെ മുന്നോടിയാണ് എന്നാണ് പ്രചാരണം. എന്നാലിത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നു. രാജ്യത്ത് ആകെ കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിന്റെ ഭാഗം മാത്രമാണ് കേരളത്തിലെയും കാലാവസ്ഥ. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വീശുന്ന ശീതക്കാറ്റ് ആണ് ഈ അസാധാരണമായ ശൈത്യത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
മൂന്നാറിൽ മഞ്ഞ് വീഴ്ച
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മൂന്നാറില്‍ കനത്ത മഞ്ഞു വീഴ്ചയാണ്. കഴിഞ്ഞ ദിവസം മൈനസ് ഒരു ഡിഗ്രി ആയിരുന്നു താപനില. മാട്ടുപ്പെട്ടി, കുണ്ടള, ചുറ്റുവരൈ, ചൈണ്ടുവരൈ, ലക്ഷ്മി, സെവന്‍മല, മൂന്നാര്‍ ടൗണ്‍, നല്ല തണ്ണി എന്നിവിടങ്ങളില്‍ കൊടും തണുപ്പ് അനുഭവപ്പെട്ടു. മൂന്നാറിലെ മഞ്ഞു വീഴ്ച കാണാന്‍ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുകയാണ്.
കശ്മീര്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടും ശൈത്യം തുടരുന്നു. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കശ്മീര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മഞ്ഞ് വീഴ്ച ആരംഭിച്ചത്. റോഡുകള്‍ മുഴുവനായും മഞ്ഞ് മൂടി കിടക്കുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പല ഭാഗത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.
കശ്മീര്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടും ശൈത്യം തുടരുന്നു. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കശ്മീര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മഞ്ഞ് വീഴ്ച ആരംഭിച്ചത്. റോഡുകള്‍ മുഴുവനായും മഞ്ഞ് മൂടി കിടക്കുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പല ഭാഗത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.