സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി; ചിലവുകൾ നിയന്ത്രണാതീതം, നികുതി വളർച്ച നാമമാത്രം!
തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യം കേരളത്തിലും പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് മദ്യം, പെട്രോള്‍, ഡീസല്‍ എന്നീ ജിഎസ്ടിയുടെ പരിധിയില്‍ വരാത്തവയില്‍നിന്നുള്ള നികുതിവരുമാനം കുറഞ്ഞെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഈയിനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 740 കോടി രൂപയുടെ കുറവാണുള്ളത്. മാന്ദ്യം പിടിമുറുക്കുന്നതിന്റെ സൂചനയായാണ് ധനവകുപ്പ് ഇതിനെ കണക്കാക്കുന്നത്.
20 ശതമാനം വളർച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകളാകട്ടെ നിയന്ത്രിക്കാനാവുന്നില്ല. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈ മാസം സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായി. 1994-ലെടുത്ത ഒരു വായ്പയുടെ മുതൽ ഇനത്തിൽ 2200 കോടി അടയ്ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ജിഎസിടിയിലെ പ്രശ്നങ്ങൾ
ജിഎസ്ടിയിലെ പ്രശ്നങ്ങളും രാജ്യത്താകമാനമുള്ള മാന്ദ്യവും കാരണം തങ്ങൾ നിസഹായരാണെന്നാണ് ധനവകുപ്പിന്റെ വാദം. ജിഎസ്ടിയിൽനിന്ന് ഇപ്പോൾ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവാണ് ഇത് രേഖപ്പെടുത്തുന്നത്. ജിഎസ്ടി വരുമാനത്തിലെ മാന്ദ്യം രാജ്യത്തൊട്ടാകെ ഉണ്ടെന്നാണ് റിപ്പോർട്ട്.

വർധിച്ച തസ്തിക
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ 18,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച തസ്തികകൾക്ക് അംഗീകാരം നൽകിയത് ഉൾപ്പെടെയാണിത്. റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളവും പെൻഷനും പലിശ അടക്കുന്നതുമായി ബന്ധപ്പെട്ട് ചെലവാകും. ഇവയൊന്നും കുറയ്ക്കാനും കഴിയില്ല.

വായ്പ പരിധിയിൽ കുറവ് വരുത്തി
ട്രഷറിയിൽ മുൻകാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായിട്ടുണ്ടെനന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. . 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്. പുനർനിർമാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതു ആവശ്യങ്ങൾ വായ്പ എടുക്കാൻ കഴിയാതെ വരുമെന്നും റിപ്പോർട്ടിൽവ്യക്തമാക്കുന്നു.

അനാവശ്യ ചിലവുകൾ കുറയ്ക്കാനാകുന്നില്ല
പദ്ധതി ചിലവുകളും അനാവശ്യ ചിലവുകളും നിയന്ത്രിക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതിനുള്ള ആലോചനകളിലേക്ക് കടന്നിരിക്കയാണ് ധനവകുപ്പെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതുമാത്രമാണ് സർക്കാരിന് നിയന്ത്രിക്കാനാവുന്നത്. മറ്റ് ചിലവുകളൊന്നും സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്നതല്ല. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള ആറുമാസം സംസ്ഥാനത്തെ വാണിജ്യ നികുതിവരുമാന വളര്‍ച്ച വളരെകുറവാണ്. 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകള്‍ നിയന്ത്രിക്കാനുമായില്ല.












Click it and Unblock the Notifications