വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്, വടക്കൻ കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും. വടക്കന്‍ ജില്ലകളിലാണ് വരുദിവസങ്ങളില്‍ മഴ ശക്തിപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജൂലൈ 19 വരെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 16 വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ 17 വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ 18 ശനിയാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലൈ 19 ഞായറാഴ്ച ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ്. എന്നാൽ കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. 19ാം തിയ്യതി വരെ തെക്ക്-പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് മുതൽ 18ാം തിയ്യതി വരെ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. നാളെ വടക്ക്-കിഴക്കൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, ഗുജറാത്ത്, മഹാരഷ്ട്ര തീരങ്ങൾ എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കേരള-ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും നാളെ സാധ്യതയുണ്ട്. ഈ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് മുന്നറിയിപ്പ്.