സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
'മങ്ങുന്ന മോദി പ്രഭാവം'; മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം
മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായി.വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വീണ്ടും പ്രളയഭീതിയിലാണ്.
അണക്കെട്ടുകൾ
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.88 അടിയായി താഴ്ന്നിട്ടുണ്ട്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. മൂന്ന് ഷട്ടറുകൾ മൂപ്പത് സെന്റീമീറ്റർ വീതം താഴ്ത്തുകയും ചെയ്തിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 168.71 മീറ്ററാണ്. അണക്കെട്ടിലെ നാല് ഷട്ടറുകളും ഒരു മീറ്റർ വീതം തുറന്ന് ജലം പുറത്തേക്കൊഴുക്കുകയാണ്. ബാണാസുര സാഗരർ അണക്കെട്ടിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ അണക്കെട്ടിന്റെ താഴ്വാരങ്ങളിലുള്ളവർ പരിഭ്രാന്തിയിലാണ്. നാവിക സേനയുടെ ഒരു സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.
പ്രളയഭീതിയിൽ
ശബരിഗിരി പദ്ധതിയിലെ പമ്പ,കക്കി ഡാം അണക്കെട്ടുകളുടെ ഷട്ടർ തുറന്നതിനാൽ കുട്ടനാട് വീണ്ടും പ്രളയഭീതിയിലാണ്. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഉരുൾപൊട്ടലും ഉണ്ടായി. മൂന്നാറിൽ മഴ ശക്തമായി. ദുരന്തനിവാരണ സേനയുടെ ഒരു സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. മാട്ടുപെട്ടി അണക്കെട്ടിന്റെ ഷട്ടറുകളും ഉടൻ തുറക്കും. പമ്പാ നദിയും കരകവിഞ്ഞൊഴുകുകയാണ്. ശബരിമലയിലേക്ക് കടക്കുന്ന രണ്ട് പാലങ്ങളിലും വെള്ളം കയറി. തീർത്ഥാടകർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ കുടിവെള്ള വിതരണം മുടങ്ങി. ശൗചാലയങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്.
മുല്ലപ്പെരിയാറിൽ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും വർദ്ധനയുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. പരമാവധി സംഭരണ ശേഷിയിലെത്തിയാൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കും. തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് വീണ്ടും ഭീഷണിയാകും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അവധി
കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വീണ്ടും കനത്തമഴ ഭീതിയോടെ ഇടുക്കി ജനത മുല്ലപെരിയാര്‍ 136 അടിയില്‍.... മണ്ണെടുപ്പിന് 20 വരെ നിയന്ത്രണം