നീരൊഴുക്ക് ശക്തം: പുറത്ത് വിടുന്നത് 750 ഘനമീറ്റര്‍ വെള്ളം... ഇനി 800 ലേക്ക്; ചെറുതോണി പാലം മുങ്ങി
ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജലസംഭരിണിയിലേക്കുള്ള നീരൊഴുക്ക് കൂടുതല്‍ ശക്തമാകുന്നു. പുറത്തേക്ക് ഒഴുക്കി വിടുന്നതിനേക്കാള്‍ വെള്ളം ആണ് ഓരോ സെക്കന്‍ഡിലും ജലസംഭരണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
750 ഘനമീറ്റര്‍ വെള്ളം ആണ് ഓരോ സെക്കന്‍ഡിലും ഇപ്പോള്‍ ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്ന് വിട്ടുകൊണ്ടിരിക്കുന്നത്. ഇത് ഒരുപക്ഷേ, 800 ഘനമീറ്റര്‍ ആക്കി ഉയര്‍ത്തേണ്ടി വരും എന്ന സൂചനയും ജില്ലാ അധികൃതര്‍ നല്‍കുന്നുണ്ട്.
ഒരു ട്രയല്‍ റണ്‍ എന്ന നിലയില്‍ ആയിരുന്നു ഓഗസ്റ്റ് 9 ന് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നത്. എന്നാല്‍ ഓഗസ്റ്റ് 10 ന് ഉച്ചയോടെ എല്ലാ ഷട്ടറുകളും തുറക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഇതോടെ ചെറുതോണി പാലം വെള്ളത്തിനടിയില്‍ ആയി.
Recommended Video
അതീവ ഗുരുതരം
ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് എന്നാണ് സൂചനകള്‍. വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴ 24 മണിക്കൂറിനുള്ളില്‍ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും നീരൊഴുക്കില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയില്ല.
രൗദ്ര പെരിയാര്‍
പെരിയാര്‍ നദി അതിന്റെ ഏറ്റവും രൗദ്ര ഭാവത്തിലാണ് ഇപ്പോള്‍ ചെറുതോണിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. അണക്കെട്ട് വന്നതോടെ തടയപ്പെട്ട നദിയുടെ വഴികളെല്ലാം ഇപ്പോള്‍ തിരിച്ചുപിടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്രയും വലിയ കുത്തൊഴുക്കിന്റെ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുക.
കൂടുതല്‍ വെള്ളം
ഇപ്പോള്‍ 750 ഘന മീറ്റര്‍ വെള്ളമാണ് ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെ വെല്ലുന്ന രീതിയില്‍ ആണ് ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ഉത്പാദനത്തിന് വേണ്ടിയും വെള്ളം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, എന്നിട്ടും സംഭരണിയിലെ ജലനിരപ്പ് താഴുന്നില്ല.
അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടും
ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. ഷട്ടറുകള്‍ ഉടന്‍ അടയ്ക്കാനിടയില്ലെന്നാണ് സൂചന. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 40 സെന്റീ മീറ്ററും ആണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. എന്നിട്ടും ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വന്നേക്കും.
ചെറുതോണി മുങ്ങി
ചെറുതോണി ഡാമിന് തൊട്ടുതാഴെയുള്ള ചെറുതോണി പാലം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പൂര്‍ണമായും മുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പാലത്തിന്റെ കൈവരികളും തകര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ പുഴയുടെ വശങ്ങളിലുണ്ടായിരുന്ന മരങ്ങള്‍ എല്ലാം തന്നെ കടപുഴകി വീണു. ചെറുതോണി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്.
ഭൂതത്താന്‍ കെട്ടിലേക്ക്
ചെറുതോണിയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ലോവര്‍ പെരിയാര്‍ വഴി ഭൂതത്താന്‍ കെട്ട് അണക്കെട്ടിലേക്കാണ് എത്തുക. ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ട് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ 12 ഷട്ടറുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുറന്നിട്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഭൂതത്താന്‍കെട്ടില്‍ ഒരടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
ചപ്പാത്തുകള്‍ തകര്‍ന്നു
പെരിയാറിന്റെ കുത്തൊഴിക്കില്‍ മലയോര മേഖലയിലെ മണ്‍ ചപ്പാത്തുകള്‍ മിക്കവയും അപകട ഭീഷണിയില്‍ ആണ്. പല ചപ്പാത്തുകളും കുത്തൊഴുക്കില്‍ തകര്‍ന്ന് പോയിട്ടുണ്ട്. പെരിയാറിന്റെ കരയില്‍ ഉള്ളവരെ മിക്കയിടത്തുനിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
കൊച്ചിയിലേക്ക്
ഇടുക്കി ജലസംഭരണിയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുക കൊച്ചിയിലേക്കാണ്. വടക്കന്‍ പറവൂര്‍, പെരുമ്പാവൂര്‍ മേഖലയിലാണ് ഏറ്റവും അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. പലയിടത്തും ഇപ്പോള്‍ തന്നെ വെള്ളം കയറിയിട്ടുള്ള അവസ്ഥയാണ് ഉള്ളത്.
കേരളം ഇതുവരെ കാണാത്ത ദുരന്തം... എന്തുസംഭവിക്കും... കുടിവെള്ളവും മുട്ടും?
ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും തുറന്നു; ഓരോ സെക്കന്റിലും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പെരിയാറിലേക്ക്