കൊല്ലത്തെ പുനലൂരിൽ കനത്ത പേമാരി, അപ്രതീക്ഷിത വെള്ളപ്പൊക്കം! നിരവധി വീടുകൾ മുങ്ങി, തകർന്നു
പുനലൂര്‍: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. പുനലൂരിലും പരിസരത്തുമാണ് മഴ കനത്ത നാശം വിതച്ചത്. പുനലൂരും ചെമ്മന്തൂരും അപ്രതീക്ഷിതമായി പെയ്ത പേമാരിയില്‍ മുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറുകയും വീടുകളും കടകളും ഉള്‍പ്പെടെ തകരുകയും ചെയ്തു. രണ്ട് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ 8 മണിക്കൂറോളമാണ് പ്രദേശം വെള്ളത്തില്‍ മുങ്ങിയത്. കനത്ത മഴയില്‍ 1.5 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. 8 മതിലുകള്‍ പൂര്‍ണമായും 25 മതിലുകള്‍ ഭാഗികമായും തകര്‍ന്നു. വന്‍ തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളില്‍ വെള്ളം കയറി 50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെമ്മന്തൂരില്‍ ഗോഡൗണ്‍ മുങ്ങി ഉണ്ടായിരിക്കുന്നത് 30 ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ്.
വീടുകളും മതിലുകളും തകര്‍ന്ന് മാത്രം ഒരു കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. തകര്‍ന്ന വീടുകളും കടകളും റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ചെമ്മന്തൂര്‍, വെട്ടിപ്പുഴ, ചൂള, കോമളം കുന്ന്, വിളക്ക് വെള്ളം, തെങ്ങുംതറ അടക്കമുളള പ്രദേശങ്ങളിലാണ് റവന്യൂ അധികൃതര്‍ പരിശോധന നടത്തിത്. മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളം കയറിയതോടെ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
വാഹനങ്ങള്‍ കൂട്ടമായി വഴി തിരിച്ച് വിട്ടതോടെ വിവിധ റോഡുകളില്‍ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി. അതേസമയം ബൈക്കുകളിലും മറ്റുമെത്തിയ നിരവധി പേര് ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പേമാരിയില്‍ ആര്‍ക്കും അപകടം പറ്റിയതായി വിവരങ്ങളില്ല. എട്ട് മണിക്കൂറിന് ശേഷമാണ് പ്രദേശത്തെ വെള്ളം ഇറങ്ങിയത്. മഴയ്ക്കൊപ്പം ഉരുള്‍ പൊട്ടലുണ്ടായി എന്നുളള പ്രചാരണങ്ങള്‍ പുനലൂര്‍ തഹസീല്‍ദാര്‍ തളളിക്കളഞ്ഞു. അതേസമയം ശക്തമായ വെള്ളപ്പാച്ചിലുണ്ടായതാണ് നഗരത്തെ മുക്കിയത്. 52 മില്ലി മീറ്റര്‍ മഴയാണ് ഞായറാഴ്ച പുനലൂരില്‍ പെയ്തത്. രണ്ടാം പ്രളയമുണ്ടായപ്പോള്‍ കൊല്ലം അടക്കമുളള തെക്കന്‍ ജില്ലകളെ കാര്യമായി ബാധിച്ചിരുന്നില്ല.