ഡാമുകള്‍ നിറയുന്നു, ഷട്ടറുകള്‍ തുറന്നു; ഇടുക്കിയില്‍ 1 ദിവസം കൊണ്ട് 3 അടി വെള്ളം
തിരുവനന്തപുരം/കോഴിക്കോട്: കാലവര്‍ഷം അതിശക്തമായതോടെ കേരളം വീണ്ടും പ്രളയ ഭീതിയില്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്നലെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. മഴക്കെടുതിയില്‍ ഇന്ന് മാത്രം എട്ടുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് മണ്ണിനടിയിൽ കുടുങ്ങി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
കനത്ത മഴ തുടരുന്നു; പലയിടത്തും ഉരുള്‍പൊട്ടല്‍, ഇന്ന് മാത്രം മരണപ്പെട്ടത് 8 പേര്‍
കുറ്റ്യാടിപ്പുഴയില്‍ കാണാതായവരുടെ രണ്ടുപേരുടെയും കണ്ണൂര്‍ ഇരിട്ടി കിളിയന്തറ, വയനാട് പുത്തമല എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരുടേയും മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നാടൂകാണി ചുരത്തില്‍ കുടുങ്ങിയ 40 പേരെ ഇന്നലെ അര്‍ധരാത്രിയോടെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇടുക്കി അണക്കെട്ടില്‍
മഴശക്തമായതോടെ ഇടുക്കി അണക്കെട്ടില്‍ ഇന്നലെ മാത്രം മൂന്ന് അടി വെള്ളം ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്ക, ലോവര്‍ പെരിയാര്‍, കല്ലാര്‍ക്കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ് വര്‍ക്സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട് ജില്ലയില്‍ കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ വൈകിട്ടോടെ തുറന്നതിനാല്‍ പെരുവണ്ണമൂഴി റിസര്‍വോയറിന്‍റേയും കുറ്റ്യാടിപ്പുഴയുടേയും തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
കക്കയം ഡാമില്‍
കക്കയം ഡാമില്‍ ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ സംഭരണ ശേഷിയായ 2487 അടിയാകും. കക്കയം ഡാമിന്‍റെ റിസര്‍വോയറായ പെരുവണ്ണാമൂഴി ഡാമിന്‍റെ 4 ഷട്ടറുകള്‍ ബുധനാഴ്ച്ച തുറന്നിരുന്നു. തൃശൂര്‍ ജില്ലയില്‍ വൈദ്യുതി വകുപ്പിന്‍റെ കീഴിലുള്ള പെരിങ്ങള്‍ക്കുത്തി, ഷോളയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ജലസേനചന വകുപ്പിന്‍റെ കീഴിലുള്ള പീച്ചി, വാഴാനി ചിമ്മിനി അണക്കെട്ടുകളില്‍ നേരിയ തേതില്‍ മാത്രമാണ് ജലനിരപ്പ് ഉയരുന്നത്.
മഴയുടെ ശക്തി കുറഞ്ഞതോടെ
ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാട് ജില്ലിയിലെ കാഞ്ഞിരപ്പുഴ ഡാമിന്‍റെ 3 ഷട്ടറുകളും മംഗലം ഡാമിന്‍റെ 6 ഷട്ടറുകളും തുറന്നു. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 7 ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് തുറന്നു. കണ്ണൂര്‍ പഴശ്ശി ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ രാവിലെ 60 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ ഉച്ചയ്ക്ക് ശേഷം 25 സെന്‍റീമീറ്ററായി കുറച്ചു.
കൂടുതല്‍ പേര്‍ വയാനാട്ടില്‍
സംസ്ഥാനത്താകെ ഇന്നലവരെ 13000 പേരെ 177 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ പേര്‍ വയാനാട്ടിലാണ്-8860 പേര്‍. 38 വീടുകള്‍ പൂര്‍ണ്ണമായും 1009 വീടുകള്‍ ഭാഗകിമായും തകര്‍ന്നതാണ് ഇന്നലെ വരേയുള്ള കണക്കുകള്‍. കാലവര്‍ഷക്കെടുതിയെ നേരിടാന്‍ സൈന്യമുള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരെ വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
Recommended Video
രക്ഷാപ്രവര്‍ത്തനം
ഇന്നലെ ആവശ്യപ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഭോപ്പാല്‍, നീലഗിരി എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സൈനികരും ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ഭോപ്പാലില്‍നിന്ന 60 പേര്‍ വീതമുള്ള നാല് ബാച്ചുകള്‍ എത്തും. നീലഗിരിയില്‍നിന്ന് രണ്ട് ബാച്ചുകള്‍ പാലക്കാടും എത്തും. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.