സംസ്ഥാനത്ത് പെരുമഴ തുടരുന്നു; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി, ദില്ലിയിൽ ഉന്നതതലയോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി ചർച്ച ചെയ്യാൻ ദില്ലിയിൽ യോഗം ചേരുന്നു. കാബിനറ്റ് സെക്രട്ടറി പികെ സിൻഹയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗം വിലയിരുത്തി.
പേമാരി കനക്കുന്നു... പ്രളയ ദുരന്തം സർക്കാരിനെ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ്!
അതേ സമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴക്കെടുതികളിൽ ഇതുവരെ മരണം ഏഴായി. ഇടുക്കി ചിന്നക്കനാലിൽ ലയത്തിന് മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരു വയസുകാരി മരിച്ചു. രാജശേഖരൻ- നിത്യാ ദമ്പതികളുടെ മകളാണ് മരിച്ചത്. സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കോഴിക്കോട് ചെമ്പുകടവ് പോത്തുണ്ടി പാലം ഒലിച്ചുപോയി.
ചാലിപ്പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കോഴിക്കോട് നഗരത്തിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. നിലമ്പൂർ നഗരം ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കരുളായിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. ജില്ലയിൽ റെഡ് അലേർട്ട് തുടരുകയാണ്. വയനാട് മുട്ടിൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ദമ്പതികൾ മരിച്ചു. സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. റോഡുകളിൽ മണ്ണിടിഞ്ഞ് വീണതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കർണാടകയിലെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ 9 പേർ മരിച്ചു.