മഹാപ്രളയത്തിന് കാരണം കനത്ത മഴ തന്നെ; ഡാമുകളെക്കുറിച്ചുള്ള പരാമർശം നാസ വെബ്സൈറ്റിൽ നിന്നും നീക്കി...
Recommended Video

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണെന്നും ഡാമുകൾ തുറക്കാത്തതാണ് മഹാപ്രളയത്തിലേക്ക് വഴിവെച്ചതുമെന്നുമുള്ള ചർച്ചകൾ കേരളത്തിലിപ്പോൾ സജീവമാണ്. ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷ നേതാവാണ്. മുഖ്യമന്ത്രി കണക്കുകൾ നിരത്തി ഇതിന് ഉത്തരവും പറഞ്ഞിരുന്നു.
വാദപ്രതിവാദങ്ങൾ കൊടുപിരികൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസയും വ്യക്തമാക്കി എന്ന തരത്തിൽ വാർത്തകൾ വന്നത്. നാസയുടെ കീഴിലുള്ള എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റിൽ വന്ന ലേഖനത്തിന്റെ ചുവടുപിടിച്ചായിരുന്നു വ്യാഖ്യാനങ്ങൾ. എന്നാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭാഗം ലേഖനത്തിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ചിത്രം കടപ്പാട്; നാസ

പ്രളയകാരണം
ഡാമുകൾ തുറക്കാൻ വൈകിയതാണ് കേരളത്തിലെ മഹാപ്രളയത്തിന് കാരണമായതെന്ന് നാസ യുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയതായാണ് വാർത്തകൾ വന്നത്. ശക്തമായ മഴയ്ക്കൊപ്പം ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ടത് വലിയ വീഴ്ചയാണെന്ന് ലേഖനത്തിൽ പരാമർശിച്ചതായും റിപ്പോർട്ടുകൾ വന്നു. അണക്കെട്ടുകൾ തുറക്കുന്നതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമെന്ന് നാസയിലെ ഗവേഷകൻ സുജയ് കുമാർ റിപ്പോർട്ടിൽ പറയുന്നതായും വാർത്ത ഉണ്ടായിരുന്നു. നാസയുടെ റിപ്പോർട്ട് കൂടി വന്നതോടെ പ്രളയം സർക്കാരിന്റെ വീഴ്ചകൊണ്ടാണ് സംഭവിച്ചതെന്ന വാദവും ശക്തിപ്പെടുകയായിരുന്നു.

നീക്കം ചെയ്തു
നാസയുടെ എർത്ത് ഒബ്സർവേറ്ററി ബ്ലോഗിൽ വന്ന ഒരു ലേഖനത്തേ അടിസ്ഥാനമാക്കിയായിരുന്നു വാർത്തകൾ വന്നത്. അസാധാരണമായി വന്ന മൺസൂൺ മഴ മൂലം വെള്ളപ്പൊക്കം ഉണ്ടായി എന്നായിരുന്നു ലേഖനത്തിൽ പറയുന്നത്. ന്യൂസ് റിപ്പോർട്ടുകൾ അനുസരിച്ച് ഡാമുകൾ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമായി എന്നൊരു പരാമർശം മാത്രമായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ വരികളാണ് ഇപ്പോൾ ലേഖനത്തിൽ നിന്നും നീക്കം ചെയ്തത്. മാത്രമല്ല കേരളത്തിലെ പ്രളയത്തെ കുറിച്ച് നാസ പഠനങ്ങളൊന്നും നടത്തിയിട്ടുമില്ല. മാധ്യമ വാർത്തകളുടെയും കേരള സർക്കാരിന്റെയും അടക്കമുള്ള വെബ്സൈറ്റുകളെ മുൻനിർത്തിയായിരുന്നു ലേഖനം.

മഴ തന്നെ കാരണം
കേരളത്തിലെ പ്രളയത്തിന് കാരണം അസാധാരണമായ രീതിയിൽ പെയ്ത മഴ തന്നെയാണെന്നാണ് എർത്ത് ഒബ്സർവേറ്ററി വെബ്സൈറ്റിൽ പറയുന്നത്. ഇതേ മഴ മ്യാൻമാറിൽ മുപ്പത് വർഷത്തിനിടെയുള്ള ഏറ്റവും മോശമായ വെള്ളപ്പൊക്കം ഉണ്ടാക്കിയതായും ലേഖനത്തിൽ പറയുന്നു. ഓഗസ്റ്റ് മാസത്തിലെ ആദ്യ 20 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ പെയ്തത് 164 ശതമാനം അധികം മഴയാണെന്നാണ് ലേഖനത്തിൽ പറയുന്നത്.

കനത്ത മഴ
ജൂലൈ 20 മുതൽ കേരളത്തിൽ മഴ അതിശക്തമായി. ഓഗസ്റ്റ് 8 മുതൽ 16 വരെ അസാധാരണമായ രീതിയിലാണ് കേരളത്തിൽ മഴ പെയ്തത്. ജൂൺ തുടക്കത്തിൽ തന്നെ 42 ശതമാനം അധികം മഴയാണ് കേരളത്തിൽ ലഭിച്ചത്. തെക്കു കിഴക്കേ ഏഷ്യയിലെ പല പ്രദേശങ്ങളിലും ഇക്കാലയളവിൽ കനത്ത മഴയാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിലീപ് കാരണം മഞ്ജുവിന് നഷ്ടമായത് ആ മമ്മൂട്ടി ചിത്രം! നായികയാകാൻ കഴിഞ്ഞില്ല, ലാൽ ജോസ് പറയുന്നു












Click it and Unblock the Notifications