സംസ്ഥാനത്ത് വീണ്ടും മഴക്കാലം.. നാളെ മുതൽ ശക്തമായ മഴ, നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം
Recommended Video
തിരുവനന്തപുരം: കേരളത്തെ ഒന്നാകെ ദുരിതത്തിലാക്കിയ പ്രളയത്തില്‍ നിന്ന് സംസ്ഥാനം കരകയറി വരുന്നതേ ഉളളൂ. നവകേരള നിര്‍മ്മാണത്തിനുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നു. അതിനിടെ വീണ്ടും ഒരു കനത്ത മഴക്കാലം കൂടി കേരളത്തിലെത്തുകയാണ്.
നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന തുലാവര്‍ഷം ഇത്തവണ ഏറെ വൈകിയാണ് എത്തുന്നത്. നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ മുതൽ മഴ കനക്കും
ഏറെ വൈകിയാണ് ഇത്തവണ തുലാവര്‍ഷം കേരളത്തിലെത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായാണ് സംസ്ഥാനത്ത് തുലാവര്‍ഷം ഇത്രയും വൈകുന്നത്. തുലാമഴ ഒക്ടോബറില്‍ ലഭിക്കും എന്നായിരുന്നു ആദ്യത്തെ കണക്ക് കൂട്ടല്‍. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും എന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിൽ നിന്നെത്തുന്ന തുലാമഴ
മൂന്ന്, നാല് തിയ്യതികളില്‍, അതായത് ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ ആദ്യ വാരത്തിന് ശേഷവും സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തന്നെ തുടരും. തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ തുലാമഴ പെയ്ത് തുടങ്ങി. തമിഴ്‌നാടിന്റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.
നാല് ജില്ലകളിൽ ജാഗ്രത
ഈ തുലാമഴ നവംബര്‍ ആദ്യവാരത്തിന് ശേഷം പൂര്‍ണമായും കേരളത്തിലും ശക്തമാകും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ മഴയ്ക്ക് മുന്നോടിയായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പതിവിന് വിപരീതമായി രൂപം കൊളളുന്ന ചെറു ന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തില്‍ തുലാമഴ വൈകുന്നതിനുളള പ്രധാന കാരണം.
അണക്കെട്ടുകള്‍ നിറയും
ഈ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്റെ ദിശയില്‍ മാറ്റം വരുത്തുന്നത് കൊണ്ടാണ് ഇത്തവണ മഴ വൈകിയെത്തുന്നത്. തുലാവര്‍ഷകാലത്ത് ഇത്തവണ കേരളത്തില്‍ 480 മില്ലി മീറ്റര്‍ മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറയും. സാധാരണയായി ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ വരെയാണ് സംസ്ഥാനത്തെ തുലാമഴക്കാലം.
ഇനി ചൂടിന് അറുതി
എന്നാല്‍ മഴമേഘങ്ങള്‍ ഒക്ടോബറില്‍ പ്രത്യക്ഷപ്പെടാത്തത് കൊണ്ട് സംസ്ഥാനത്ത് ചൂട് കൂടി. അത് കൂടാതെ വടക്ക് കിഴക്ക് നിന്നും തെക്ക് പടിഞ്ഞാറേക്ക് വീശുന്ന വരണ്ട കാറ്റും തുലാമഴ ലഭിക്കേണ്ട കാലത്ത് സംസ്ഥാനത്ത് ചൂട് കൂട്ടി. എടവപ്പാതിക്കാലത്താണ് കേരളത്തെ ആകെ മുക്കിയ പ്രളയമുണ്ടായത്. അന്ന് കേരളത്തിന് അധിക മഴയും ലഭിച്ചു.
എടവപ്പാതിയിൽ റെക്കോർഡ് മഴ
എടവപ്പാതിക്കാലത്ത് ലഭിക്കേണ്ടിയിരുന്ന മഴ 2039.6 മില്ലി മീറ്റല്‍ ആയിരുന്നു. ആ സ്ഥാനത്ത് കേരളത്തിന് ലഭിച്ചതാകട്ടെ 2515.73 മില്ലി മീറ്റര്‍ മഴയും. അതായത് 23.34 ശതമാനം അധിക മഴ പ്രളയകാലത്ത് കേരളത്തില്‍ പെയ്തു. ഏറ്റവും അധികം ദുരിതം നേരിട്ട ജില്ലകളില്‍ ഒന്നായ ഇടുക്കിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 66.8 ശതമാനം അധികം. പാലക്കാടും അധിക മഴ ലഭിച്ചപ്പോള്‍ കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ മഴ കുറവായിരുന്നു.