കാലവർഷം തിങ്കളാഴ്ച മുതൽ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇക്കുറി 35% മഴ കുറവ്
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കാലർഷം ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഏഴ് സെന്റീമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി
കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും, കണ്ണൂരിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ചൊവ്വാഴ്ചയുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ രണ്ടാം വാരത്തോടെ സംസ്ഥാനത്ത് ഇത്തവണ കാലവർഷം എത്തിയെങ്കിലും പിന്നീട് കാലവർഷം ദുർബലമാവുകയായിരുന്നു. ജൂണിൽ ഇതുവരെ കേരളത്തിൽ ലഭിച്ചത് ശരാശരിയിലും 35 ശതമാനത്തോളം കുറവ് മഴയാണ്.
വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് കേരളത്തിൽ കാലവർഷം ദുർബലപ്പെട്ടതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ വൈകിയതും മഴ വൈകിപ്പിച്ചു. സംസ്ഥാനത്ത് ഇത്തവണ വേനൽ മഴയിലും വലിയ കുറവാണ് അനുഭപ്പെട്ടത്. മഴക്കുറവ് കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് വയനാട്ടിലാണ് ഏറ്റവും കുറവ് കാലവർഷം ലഭിച്ചത്. ശരാശരിയെക്കാൾ 55 ശതമാനം കുറവ് മഴയാണ് ജില്ലയിൽ ലഭിച്ചത്. ഇടുക്കിയിൽ 48 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലാണ് ഇക്കുറി ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത്. ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നൂറ് വർഷത്തെ ചരിത്രത്തിൽ ഇന്ത്യ നേരിട്ട ഏററവും വരണ്ട ജൂൺ മാസമായിരുന്നു ഇതെന്നാണ് വിദഗ്ധർ പറയുന്നത്.