നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല; വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കണം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ചയും സർവീസുകൾ പുനരാരംഭിച്ചേക്കില്ലെന്ന് സൂചന. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവയിൽ കനത്ത വെള്ളപ്പൊക്കമാണ്. വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിമാനത്താവളം തുറക്കാൻ വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സിയാൽ അധികൃതർ വ്യക്തമാക്കുന്നത്.
വിമാനത്താവളത്തിന്റെ റൺവേയിലും ഓപ്പറേഷൻസ് ഏരിയയിലുമൊക്കെ വെളളം കയറിയ നിലയിലാണ്. മുല്ലപ്പെരിയാറിൽ നിന്നും ചെറുതോണിയിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്കൊഴുകി തുടങ്ങിയതിനാൽ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടുകയാണ്.
ബുധനാഴ്ച പുലർച്ചെയാണ് വിമാനത്താവളം അടച്ചിട്ടത്. ശനിയാഴ്ച വരെ നാലു ദിവസത്തേയ്ക്ക് അടച്ചിടാനാണ് തീരുമാനിച്ചതെങ്കിലും സ്ഥിതി അതീവ ഗുരുതരമായാതിനാൽ തുറക്കാൻ വൈകുമെന്നാണ് കണക്കാക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ ദിവസം വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുന്നത്.
മീനച്ചിലാർ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തിൽ, ഗതാഗതം സ്തംഭിച്ചു
Recommended Video
വിമാനത്താവളത്തിന്റെ സോളാർ പ്ലാന്റുകളിൽ ഒരു ഭാഗവും വെള്ളത്തിനടിയിലാണ്. റൺവേയിൽ അടക്കം കയറിയ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി കളയാനായി വിമാനത്താവളത്തിന്റെ മതിലിന്റെ ഒരുഭാഗം ഇന്നലെ പൊളിച്ച് മാറ്റിയിരുന്നു. എന്നാൽ ചുറ്റും വെള്ളം കയറിയതോടെ നിലവിൽ പുറത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കളയുന്നതും സാധ്യമല്ല.