ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിശക്തമാകുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തരസാഹചര്യങ്ങളുണ്ടായൽ നേരിടാനും സ്ഥിതിഗതികൾ വിലയിരുത്താനുമായി അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി,പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദം ഒമാൻ തീരത്തേയ്ക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി കെഎസ്ഇബി 13 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. അറബിക്കടലിൽ മിനിക്കോയിക്കടുത്ത് രൂപംകൊണ്ട ന്യൂനമർദ്ദം ലക്ഷദ്വീപിനരികിലൂടെ ഒമാൻ തീരത്തേയ്ക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂനമർദ്ദം കൂടുതൽ ശക്തമായി അതിതീവ്രന്യൂനമർദ്ദമായി മാറിയിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ഉച്ചയോടെ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നത്.
തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്ററിന് മുകളിലായാൽ ന്യൂനമർദ്ദത്തെ ചുഴലിക്കാറ്റായി പ്രഖ്യാപിക്കും. ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്രാപിച്ച് ഒഡീഷ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികൾ 12 വരെ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിലീപിനെ കൈവിടാതെ എഎംഎംഎ; നടിമാര്‍ കാത്തിരിക്കണം; ഇപ്പോള്‍ നടപടിയെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍
മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി... 2019ല്‍ മത്സരിക്കാനില്ലെന്ന് പവാര്‍... കോണ്‍ഗ്രസിന് ആശങ്ക!!