മഴക്കെടുതിയിൽ കേരളം; കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ റദ്ദാക്കി
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം വഴി കടന്നുപോകുന്ന പത്ത് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്ന സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗത കുറച്ച് പോകാനും തീരുമാനിച്ചു.
ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
മധ്യകേരളത്തിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂർ പുല്ലഴി കോൾപാടത്ത് ഒരാൾ മുങ്ങിമരിച്ചു. ഷൊർണൂർ സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ ബിജോയിയാണ് മരിച്ചത്. വെള്ളം നിറഞ്ഞ പാടം കാണാനെത്തിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.
ജലനിരപ്പ് ഉയർന്നതിനാൽ പമ്പ ഡാം ഏതു നിമിഷവും തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരത്ത് താമസിക്കുന്നവരും ശബരിമല തീർത്ഥാടകരും ജാഗ്രത പാലിക്കണം. എംജി, കാലിക്കറ്റ്, കേരള സർവകലാശാലകൾ ബുധനാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീടറിയിക്കും.
മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ 3.5 മീറ്റർ മുതൽ 4.9 മീറ്റർ വരെ തിരമാലകൾ ഉയരാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.