മഴക്കെടുതി അതിരൂക്ഷം; കേരളത്തിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി രണ്ട് എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ കൂടി കേരളത്തിലേക്ക് എത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെ എസ് ആര്‍ ടി സി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. ഇരുപത്തുയൊന്നുപേര്‍ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് ആകും എത്തുക. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്. പലയിടത്തുനിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇത്തവണ സംസ്ഥാന സര്‍ക്കാരും ഡാം മാനേജ്‌മെന്റും കനത്ത ജാഗ്രതയിലാണ്. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869-253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
112.36 മീറ്റര്‍ ആണ് നിലവില്‍ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്. റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പൊന്‍മുടി റോഡില്‍ കമ്പിമൂട് നിന്നും പനയ പൊന്‍മുടിയിലേക്ക് പോകുന്ന വഴിയിലാണ് ഇന്ന് രാവിലെ മണ്ണിടിഞ്ഞത്. പുതുക്കാട് എസ് സ്റ്റേറ്റിന് സമീപമാണ് മണ്ണിടിച്ചില്‍. മണ്ണും കല്ലും പാറയും നിറഞ്ഞ അവസ്ഥയിലാണ് റോഡ്.












Click it and Unblock the Notifications