ഒരേ കാലത്ത് മൂന്ന് ന്യൂനമർദ്ദങ്ങൾ, സംസ്ഥാനത്ത് മഴ തുടരും, വീണ്ടും വെള്ളത്തിൽ മുങ്ങുമോയെന്ന് ആശങ്ക
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. സെപ്റ്റംബര്‍ പിന്നിട്ട് ഒക്ടോബറിലും മഴ തുടര്‍ന്നേക്കും എന്നാണ് വിവരം. മൂന്നോളം ന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തില്‍ കാലവര്‍ഷം തുടരാന്‍ കാരണമാവുക എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാനുളള സാധ്യത.
ഒരേ കാലത്ത് തന്നെ മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ ഒരുമിച്ച് രൂപപ്പെടുക എന്നത് സാധാരണ സംഭവിക്കാത്ത കാര്യമാണ് എന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2 മഴപ്രേരക ചുഴികളുളള ആദ്യത്തെ ന്യൂനമര്‍ദ്ദം കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ സജീവമാണ്.
രണ്ടാമത്തെ ന്യൂനമര്‍ദ്ദം കൊങ്കണ്‍ തീരത്തായി അറബിക്കടലിലും മൂന്നാമത്തെ ന്യൂനമര്‍ദ്ദം ഈ വരുന്ന 24ാം തിയ്യതി ബംഗാള്‍ ഉള്‍ക്കടലിലും ആയിട്ടാണ് രൂപം കൊളളുക. ഇതോടെ സെപ്റ്റംബര്‍ മാസം കഴിഞ്ഞാലും തുലാമഴയുടെ രൂപത്തില്‍ കേരളത്തില്‍ മഴ തുടര്‍ന്നേക്കും. ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ വടക്ക് കിഴക്കന്‍ മണ്‍സൂണിന് തുടക്കമാവും.
ഭേദപ്പെട്ട തുലാമഴ കേരളത്തിന് ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഒരു പ്രളയത്തില്‍ നിന്ന് കഷ്ടി കരകയറിയിരിക്കുന്ന കേരളത്തെ വീണ്ടും മഴ വെളളത്തില്‍ മുക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിലവില്‍ 70 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. തുലാമഴ കനത്താല്‍ കേരളം വീണ്ടും വന്‍ ജാഗ്രത പാലിക്കേണ്ടതായി വരും.