കനത്ത മഴ: 3 വിമാനം വഴിതിരിച്ചു വിട്ടു; ദേശീയ ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റ് കൂടി കേരളത്തിലേക്ക്
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം മഴക്കെടുതി രൂക്ഷമായതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി കേരളം. സേനയുടെ 10 യൂണിറ്റിനെകൂടി വിളിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചത്. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കാനുമാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.
കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അട്ടപ്പാടിയില്‍ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടേയും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി ഷോളയൂര്‍ ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ ബാബുവിന്‍റെ ഭാര്യ മുത്തു എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അവലോകന യോഗശേഷം മുഖ്യമന്ത്രി അറിയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കൂടുതല്‍ സേനയെത്തും
മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രവര്‍ത്തനസജ്ജം
തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ അവിടേക്ക് പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍ഡിആര്‍എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
വയനാട്, മലപ്പുറം ജില്ലകളിലേക്ക്
വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആന്‍റ് റസ്ക്യൂ സേനയെ അയച്ചിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് 1385 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍ തുറന്നത് - 16 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ജനങ്ങള്‍ സഹകരിക്കണം
ജില്ലാ ഭരണ സംവിധാനത്തിന്‍റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനമനുസരിച്ച് നാളെ കൂടി മഴയുണ്ടാവും. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം അപ്പപ്പോള്‍ ശരിയാക്കാന്‍ കെഎസ്ഇബിയും ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിമാനം തിരിച്ചുവിട്ടു
അതേസമയം, വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴയേത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. പുലര്‍ച്ചെ 4.30ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന ബഹ്റൈന്‍-കോഴിക്കോട് ഗള്‍ഫ് എയര്‍ വിമാനം കൊച്ചിവിമാനം കൊച്ചിയിലേക്കും 4.45 ന് ഇറങ്ങേണ്ടിയിരുന്ന അബൂദാബി-കോഴിക്കോട് എത്തിഹാദ് വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ടു. ഇരുവിമാനങ്ങളും പിന്നീട് കോഴിക്കോട് തിരിച്ചെത്തി.
രക്ഷാപ്രവര്‍ത്തനം തുടരുന്നു
10.55 ന് ഇറങ്ങേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട്-ദോഹ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. വയനാട്ടിലും മഴ ശക്തമായി തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. 35 ദുരിതാശ്വാസ ക്യാംപുകളിലായി 2378 പേര്‍ ഇപ്പോഴ്‍ എത്തിയിട്ടുണ്ട്.
മടിയില്‍ കനമുള്ള നേതാക്കള്‍ക്ക് മോദിയെ ഭയം; കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനവുമായി പ്രൊഫഷണല്‍ കോണ്‍ഗ്രസ്
'സയനൈഡ്' ചതിച്ചു: സഹോദരനെ കൊല്ലാന്‍ 20 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയ അനുജനും സംഘവും പിടിയില്‍