ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് മഴ കുറഞ്ഞു
സംസ്ഥാനത്ത് 32 ശതമാനം മഴ കുറവ് .കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ 4 മുതൽ ജൂൺ 24 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത് 466.1 മില്ലിമീറ്റർ മഴയായിരുന്നു. എന്നാൽ ഈ സ്ഥാനത്ത് വെറും 317.3 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് പെയ്തത്. കൃത്യസമയത്ത് കാലവർഷം എത്തിയെങ്കിലും ഇടവിട്ടുണ്ടായ കനത്ത മഴയ്ക്കപ്പുറം തുടർച്ചയായ മഴ ലഭിക്കാത്തതാണ് തിരിച്ചടിയായത്.
ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന പ്രകാരം നിലവിൽ മേഘാവൃതം കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ തീരങ്ങളിൽ മേഘങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്.
വില്ലനായത് മഴയുടെ 'ഇടവേളകൾ'
മഴ പാടേ മാറിനിന്നതല്ല, മറിച്ച് പെയ്ത മഴയുടെ സ്വഭാവത്തിലെ മാറ്റമാണ് ഈ പ്രതിസന്ധിക്ക് കാരണം. ചില ദിവസങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തെങ്കിലും, അതിനുശേഷം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയാണ് മഴയുടെ ആകെ അളവ് കുറയാൻ ഇടയാക്കിയത്.












Click it and Unblock the Notifications