കടലിന്റെ കലിയടങ്ങുന്നില്ല, തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം
തിരുവനന്തപുരം.കടൽക്ഷോഭത്തിൽ ജില്ലയിലെ തീരദേശ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി.പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി, പൂത്തുറ, ശിങ്കാരത്തോപ്പ്, അഞ്ചുതെങ്ങ് കോട്ട കോട്ടുകാൽ പഞ്ചായത്തിലെ തീരദേശ വാർഡുകളായ അടിമലത്തുറ, അമ്പലത്തുംമൂല തുടങ്ങിയ ഭാഗങ്ങളിലെല്ലാം കടല്‍ക്ഷോഭം ശക്തമാണ്.അഞ്ചുതെങ്ങിൽ ഇരുപത്തി അഞ്ച് വീടുകൾ പൂർണമായി തകരുകയും മുപ്പതോളം വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. മറ്റിടങ്ങളിലും ഇതിന് സമാനമായ രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 197 പേരെ ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. വേണ്ടി വന്നാൽ കൂടുതൽ പേരെ ക്യാമ്പിലേക്ക് മാറ്റും.
ഈ പ്രദേശങ്ങളിൽ മിക്കയിടത്തും കടൽഭിത്തി ദുർബലമാണ്. ശക്തമായ തിരമാലകൾ കടൽഭിത്തിയ്ക്ക് മുകളിലൂടെ അടിച്ചുകയറുകയാണ്. കടൽക്ഷോഭത്തിൽ ഉണ്ടായിരുന്ന തീരം കൂടി കടൽ എടുത്തിരിക്കുകയാണ്. പലയിടത്തും നൂറുമീറ്ററിലധികം കടൽ കരയിലേക്ക് കയറി. ഇന്നലെ അടിമലത്തുറയില്‍ പുലര്‍ച്ചെയുണ്ടായ ശക്തമായ തിരയടിയിൽപ്പെട്ട് തീരത്തും കരയിലുമായി കെട്ടിയിട്ടിരുന്ന ഇരുപതിലേറെ വള്ളങ്ങൾ കൂട്ടിയിടിച്ച് തകർന്നു. എൻജിനുകളും മീൻപിടിത്തവലകളും നശിച്ചു. വള്ളങ്ങൾ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
ശക്തമായ തിരയെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽപോകുന്നില്ല. മീനുമായിവന്ന വള്ളങ്ങൾ കരയ്ക്കടുപ്പിക്കാനും നന്നേ പ്രയാസപ്പെട്ടു. നിരവധി പേർ സംഘടിച്ചാണ് ഓരോ വള്ളവും കരയ്ക്കെത്തിച്ചത്.
അടിമലത്തുറ എൽ.എം. യു.പി.എസ്, സെന്റ് ജോസഫ് എൽ.പി.എസ് എന്നിവിടങ്ങളിൽ പുനരധിവാസ ക്യാമ്പുകൾ തുറന്നു. പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതർ, ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ് എന്നിവർ ജാഗ്രത പുലർത്തുന്നുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അടിമലത്തുറ, പുല്ലുവിള, കൊച്ചുതുറ, കരുങ്കുളം, പൂവാർ പ്രദേശങ്ങളിൽ രൂക്ഷമായ വേലിയേറ്റവും കടലാക്രമണവുമുണ്ടായത്. വിഴിഞ്ഞത്തും അടിമലത്തുറയിലും ഇന്നലെ രാത്രിയോടെയുണ്ടായ ശക്തമായ തിരയടി കാരണം ആവർത്തിച്ചെത്തുന്ന ജാഗ്രതാ മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. ഓഖി ദുരന്തത്തിന് ശേഷം വറുതിയിലായ തീരം പതിയെ അതിൽനിന്ന് കരകയറുന്നതേയുള്ളൂ. ഇതിനിടെയുണ്ടായ ജാഗ്രതാ മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികളുടെ ജീവിതതാളം വീണ്ടും തെറ്റിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ആരും കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.