പകർച്ച പനി പടരുന്നത് ആരോഗ്യവിഭാഗത്തിൻ്റെ പിടിപ്പുകേട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്നത് തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം പേർക്ക് പകർച്ചവ്യാധി പടർന്ന് പിടിച്ചത് ആരോഗ്യവിഭാഗത്തിൻ്റെ പിടിപ്പുകേട് കൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഒരു മാസം കൊണ്ട് 79 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണം. ഡെങ്കുവും എലിപനിയും കേരളത്തിൽ വ്യാപകമാവുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയത്. മഴക്കാല രോഗങ്ങൾ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങളെല്ലാം അപര്യാപ്തമാണ്.

കൂടുതൽ ബെഡുകളും ഡോക്ടർമാരെയും സർക്കാർ ആശുപത്രികളിൽ അനുവദിക്കണം. കൊതുക് നശീകരണം ഇനിയും നടന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ രോഗം അതിവേഗം പടർന്ന് പിടിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൻ്റെ ആരോഗ്യമന്ത്രി ഇനിയെങ്കിലും കാര്യക്ഷമമായ ഇടപെടൽ നടത്തണം. ജനജീവിതം സംരക്ഷിക്കാനാവുന്നില്ലെങ്കിൽ മന്ത്രി രാജിവെക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പകർച്ചപ്പനി പ്രതിരോധം: ആഴ്ചയിൽ മൂന്ന് ദിവസം ശുചീകരണ പ്രവർത്തനം
പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. ജില്ലകൾ നടത്തുന്ന പ്രവർത്തനങ്ങൾ കളക്ടർമാർ യോഗത്തിൽ വിവരിച്ചു. മഴക്കാലത്ത് പകർച്ചപ്പനി തടയുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആമുഖമായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 2023ൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നിൽക്കണ്ട് വലിയ പ്രവർത്തനം നടത്തുന്നു. ഇതിൽ ജില്ലാ കളക്ടർമാരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ കൂടിയാണ് യോഗം വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യം, റവന്യൂ, പി.ഡബ്ല്യു.ഡി, പോലീസ് തുടങ്ങിയ വകുപ്പുകൾ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കുന്നതിന് കളക്ടർമാർ മുൻകൈയെടുക്കണം. എല്ലാ വാർഡുകളിലേയും ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കണം. കളക്ടർമാർ അടിയന്തരമായി യോഗം ചേർന്ന് യോഗത്തിലെ നിർദേശങ്ങൾ നടപ്പിലാക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടർമാർ വിളിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളിൽ പനിബാധിതർക്ക് പ്രത്യേക സ്ഥലം കണ്ടെത്തണം. റവന്യൂ വകുപ്പിന്റെ പൂർണ പിന്തുണയും മന്ത്രി നൽകി.
ഡെങ്കി പ്രതിരോധത്തിൽ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപനതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരാൻ തദ്ദേശ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ എന്നിവർ ശ്രദ്ധിക്കണം.
മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കൈയുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങൾ അതുറപ്പാക്കണം. സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കരുത്. ജില്ലാ കളക്ടർമാർ അവരുടെ യോഗം വിളിക്കുമ്പോൾ ചികിത്സാ പ്രോട്ടോകോൾ ഉറപ്പാക്കാനും നിർദേശം നൽകണം.
ഇൻഫ്ളുവൻസ പ്രതിരോധത്തിന്. കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് ഉചിതം. ആശുപത്രികൾ മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. മരുന്നിന്റെ ശേഖരം 30 ശതമാനത്തിൽ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം.
ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. സന്നദ്ധ പ്രവർത്തകരുടെ സേവനം തേടണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കൊതുകിന്റെ ഉറവിടത്തിന് കാരണമാകുന്ന തോട്ടങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് നടപടി സ്വീകരിക്കണം. മരുന്ന് വിതരണം സുഗമമാക്കുന്നതിന് വാഹനങ്ങളുടെ ലഭ്യത കളക്ടർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.












Click it and Unblock the Notifications