ഇന്നു മുതല്‍ പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഉടമയില്‍ നിന്ന് ഈടാക്കുക ഇരട്ടിപ്പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കുട്ടികളുള്‍പ്പടെ പിന്‍സിറ്റില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ , 4 വയസ്സിന് മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ ബിഐഎസ് അംഗീകൃത ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും ഡിജിപിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ആര്‍ടിഒമാര്‍ക്കും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല. തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. വാഹന ഉടമയില്‍ നിന്നാണ് പിഴ ഈടാക്കുക.കുറ്റം ആവർത്തിച്ചാൽ 1000 രൂപയും പിഴ നൽകേണ്ടി വരും.
സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടേയുള്ള നടപടികളിലേക്ക് നീങ്ങും. രണ്ട് യാത്രക്കാരും ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇന്നു മുതല്‍ തന്നെ പരിശോധനയുണ്ടാവും. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications