'മൊഴി നൽകിയവരുടെ അറിവില്ലാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്'; നടി രഞ്ജിനി ഹൈക്കോടതിയിൽ
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന് മുമ്പിൽ താൻ മൊഴി കൊടുത്തതാണെന്ന് നടി പറഞ്ഞു.
റിപ്പോർട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ എന്താണുള്ളതെന്ന് അറിയണമെന്നും നടി ഹർജിയിൽ പറയുന്നു. ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ ഉത്തരവാദിത്തം ഇല്ലാതെ റിപ്പോർട്ട് പുറത്ത് വിടരുതെന്നും വനിതാ കമ്മീഷൻ ഇക്കാര്യം ഉറപ്പാക്കുമെന്ന് കരുതിയെന്നും എന്നാൽ അത്തരം നീക്കം ഉണ്ടായില്ല അതിൽ നിരാശയുണ്ടെന്നും രഞ്ജിനി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു,

ശനിയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ ഹേമ കമിറ്റി റിപ്പോർട്ട് ഓഗസ്റ്റ് 17 ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോർട്ട് പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കി തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുക.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയിൽ നൽകിയ ഹർജി ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഹർജിക്കാരന് കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും മൂന്നാം കക്ഷികളെ അടക്കം ബാധിക്കുന്നതൊന്നും റിപ്പോർട്ടിലില്ലെന്നും വിവരാവകാശ കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണിന്റെ വിധി. ഇതിനെതിരെയാണ് രഞ്ജിനിയുടെ അപ്പീൽ.
ഇക്കഴിഞ്ഞ ജൂലൈ 24 ന് റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടർന്ന് വിശദമായ വാദം കേട്ട ശേഷമായിരുന്നു റിപ്പോർട്ട് പുറത്ത് വിടാനുള്ള അനുമതി. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് സ്വീകരിക്കാൻ നാളെ രാവിലെ 11 മണിക്ക് എത്തണമെന്ന് വിവരാവകാശ കമ്മീഷൻ അപേക്ഷ നൽകിയവരോട് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് രഞ്ജിനിയുടെ അപ്പീൽ എത്തിയത്.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. 2017 ലാണ് ഈ കമ്മിറ്റിയെ നിയോഗിച്ചത്. ആറ് മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications