ഹേമകമ്മിറ്റി റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി; 'സർക്കാരിനെ വിമർശിക്കാനില്ല'
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സമയപരിമിതി മൂലം തനിക്ക് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് പറയുന്നത് ആദരിക്കപ്പെടേണ്ടതാണ്. സർക്കാരും കൂടി നിർദ്ദേശിക്കുന്ന തരത്തിൽ പുതിയ തീരുമാനങ്ങൾ എന്താണെന്ന് സംഘടനകൾ എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഞാൻ സിനിമയിൽ സജീവമായി കുറെക്കാലമായിട്ട് ഇല്ല. അതുകൊണ്ട് തന്നെ എനിക്ക് ഇതിനകത്ത് ഇപ്പോൾ നിലവിലുള്ള വീഴ്ചകൾ എന്താണെന്ന് അറിയില്ല. പലരും പരാതി പറഞ്ഞ് പുറത്ത് പോയപ്പോഴും ഒന്നും എനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. ആ സ്ഥിതി തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചുള്ള പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞു.

വിഷയത്തിൽ സർക്കാരിനെ വിമർശിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തുടർ നടപടി സർക്കാർ പരിശോധിച്ച് കൈക്കൊള്ളും, ഒരു കമ്മീഷന്റെ വിലയെന്താണ്, മൂല്യമെന്താണെന്ന് സർക്കാരിനറിയാം. അതിനനുസരിച്ച് സർക്കാർ നടപടി എടുക്കും. നോക്കിയില്ലെങ്കിൽ നിങ്ങൾ അത് ചോദ്യം ചെയ്യ്, സുരേഷ് ഗോപി പറഞ്ഞു.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്ടീവിന്റെ ( ഡബ്ല്യൂ സി സി ) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകൾ ഉള്ള റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. ഇന്നലെയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. ശനിയാഴ്ച റിപ്പോർട്ട് പുറത്ത് വിടുമെന്ന് പറഞ്ഞെങ്കിലും റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൊവ്വാഴ്ച അവധി ആയതിനാലാണ് ഇന്നലെ തന്നെ റിപ്പോർട്ട് പുറത്തുവിട്ടത്.
സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭ ഉള്ളല്ല സിനിമ രംഗം എന്നും ഇതിൽ പറയുന്നുണ്ട്. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. താഴെ തട്ട് മുതൽ ചൂഷണം നടക്കുന്നുണ്ട് എന്നും പറയുന്നു.












Click it and Unblock the Notifications