എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടരാജി? തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഇവയോ?
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ച വാർത്ത ഇന്നാണ് പുറത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ സിദ്ദിഖ്, മുകേഷ് ഉൾപ്പെടെയുള്ള ചില താരങ്ങൾക്കെതിരെ ലൈംഗികാരോപണവുമായി നടിമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചിരുന്നു.
എന്നാൽ പ്രസിഡന്റായ മോഹൻലാൽ ഉൾപ്പെടെ ഉള്ള ഭരണസമതി രാജി വെയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ച കാര്യം ആയിരുന്നില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനം എന്ന ചോദ്യമാണ് ഉയരുന്നത്. പ്രധാനമായും 5 കാരണങ്ങളാണ് എടുത്തുപറയുന്നത്.

ഭരണ സമതി കൂട്ടത്തോടെ രാജി വെയ്ക്കാനുള്ള കാരണങ്ങൾ
1. ആരോപണങ്ങൾക്ക് മറുപടി പറയുക എന്ന ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് കൂട്ടത്തോടെ രാജി വെച്ചതെന്നാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്.
2. പൃഥ്വിരാജ് അടക്കമുള്ള യുവ താരങ്ങൾ നിലവിലെ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചത് രാജിക്ക് കാരണമായതായി പറയപ്പെടുന്നു.
3. ജഗദീഷ് ഉൾപ്പെടെയുള്ള താരങ്ങൾ ശക്തമായ നിലപാട് എടുത്തത്.
4. സംഘടനയുടെ അധികാരം ജനറൽ സെക്രട്ടറിക്കാണ്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ചുമതല നിർവഹിച്ച ബാബുരാജിനെതിരെയും ആരോപണം വന്നു. പകരക്കാരനെ കണ്ടെത്താൻ പറ്റാത്ത സാഹചര്യം വന്നു.
5. സ്ത്രീകൾക്ക് മുൻതൂക്കമുള്ള പുതിയ ഭരണസമിതി വരണമെന്ന് മുതിർന്ന അംഗങ്ങളുടെ നിർദ്ദേശവും കൂട്ടത്തോടെയുള്ള രാജിക്ക് കാരണമായി എന്നും പറയപ്പെടുന്നു...
ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുകയാണ് എന്നാണ് മോഹൻലാൽ അറിയിച്ചത്. മോഹൻലാൽ രാജി വെയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.
' ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ- ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ അമ്മ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം മുൻനിർത്തി രാജിവെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും' പത്രക്കുറിപ്പിൽ പറയുന്നു.
'അമ്മ' ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതു യോഗം വരെ ഓഫീസ്കൊ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും, പത്രക്കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications