കോടികൾ കൊടുക്കണം, കാലും പിടിക്കണമെന്ന അവസ്ഥ, നായികയെ തീരുമാനിക്കുന്നത് താരത്തിന്റെ ഇഷ്ടത്തിന്:ശ്രീകുമാരൻ തമ്പി
കൊച്ചി: സിനിമാ താരങ്ങളുടെ പ്രതിഫലലുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കവിയും സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പി. ഏത് തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്, എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണെന്നും അദ്ദേഹം പങ്കുവെത്ത കുറുപ്പിൽ പറയുന്നു.

കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥയാണ് ഉള്ളതെന്നും പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണമെന്നും അദ്ദേഹം പറയുന്നു.
ശ്രീകുമാരൻ തമ്പി പങ്കുവെച്ച കുറിപ്പ്:
ഏതു തൊഴിൽമേഖലയിലും പണം മുടക്കുന്നവൻ മുതലാളിയും തൊഴിൽ ചെയ്തു പ്രതിഫലം വാങ്ങുന്നയാൾ തൊഴിലാളിയുമാണ്. എന്നാൽ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാൾ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണ്. കോടികൾ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ.
തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ് ധരേയും തീരുമാനിക്കുന്നതുപോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം.
അഭിനേതാക്കൾ സ്വന്തമായി പടം എടുക്കരുതെന്ന് ഞാൻ ഒരിക്കലും പറയില്ല. തീർച്ചയായും അവർ നിർമ്മാണരംഗത്തു വരണം. എങ്കിൽ മാത്രമേ നിർമ്മാതാവിന്റെ അവസ്ഥ അവർ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകൻ എന്ന നിലയിലോ അല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകൾ സ്വന്തമായി നിർമ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമ്മാതാവ് എന്ന നിലയിലാണ്, അദ്ദേഹം പറഞ്ഞു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണ് എന്ന് ആരോപിച്ച് നിർമ്മാതാവ് ജി സുരേഷ് കുമാർ രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള തുകയാണ് താരങ്ങൾ പ്രതിഫലം വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുരേഷ് കുമാറിന് മറുപടിയുമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് വരികയും ചെയ്തിരുന്നു.
ഒരു നടൻ ഒരു സിനിമ നിർമ്മിച്ചാൽ ആ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാർ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നും ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കാൻ പോകുന്ന കാര്യമാണെന്ന വിശ്വാസവും തനിക്കില്ലെന്നും ആന്റണി പറഞ്ഞിരുന്നു.












Click it and Unblock the Notifications