പൂക്കുഞ്ഞിന് 70 ലക്ഷത്തിന്റ 'ഒന്നൊന്നര ഭാഗ്യം'; ജപ്തി നോട്ടീസയച്ച ബാങ്കിന് ലോട്ടറി ഏൽപ്പിച്ച് 'മധുര പ്രതികാരം'
കൊല്ലം: മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന്റെ ജീവിതം മാറിമറിഞ്ഞത്. ബാങ്കിൽ നിന്നും കിട്ടിയ വീടിന്റെ ജപ്തി നോട്ടീസിന് എങ്ങനെ പരിഹാരം കാണുമെന്ന ആശങ്കപ്പെട്ട് നിൽക്കുമ്പോഴായിരുന്നു ലോട്ടറിയിലൂടെ ഭാഗ്യം കടാക്ഷിച്ച വാർത്ത പൂക്കുഞ്ഞിനെ തേടിയെത്തിയത്.
ഇപ്പോഴിതാ തനിക്ക് ജപ്തി നോട്ടീസ് അയച്ച അതേ ബാങ്കിൽ തന്നെ ടിക്കറ്റ് നൽകി 'മധുര പ്രതികാരം' നടത്തിയതിന്റെ സന്തോഷത്തിലാണ് പൂക്കുഞ്ഞും കുടുംബവും. സിനിമയെ വെല്ലുന്ന ട്വിസ്റ്റിനെ കുറിച്ചും ഭാവി പദ്ധതിയെ കുറിച്ചും പൂക്കുഞ്ഞിന്റെ പ്രതികരണം ഇങ്ങനെ

മീൻ വിൽപ്പനക്കാരനായ പൂക്കുഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് കച്ചവടം കഴിഞ്ഞ് വീട്ടിലേക്കെത്തിയപ്പോഴാണ് കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് കൈയ്യിൽ കിട്ടിയത്.വീടു വയ്ക്കുന്നതിനായി എട്ട് വർഷം മുൻപെടുത്ത കടം പലിശയടക്കം ഏകദേശം 12 ലക്ഷത്തോളം തുക അടക്കാനുണ്ടായിരുന്നു. നോട്ടീസ് ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് അന്ന് രാവിലെയെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം പൂക്കുഞ്ഞിനാണെന്ന വിവരം ലഭിക്കുന്നത്.

എ ഇസഡ് 907042 എന്ന നമ്പറിന് 70 ലക്ഷം രൂപയാണ് പൂക്കിഞ്ഞിന് സമ്മാനം ലഭിച്ചത്. നിമിഷ നേരം കൊണ്ട് ജീവിതം മാറി മറിഞ്ഞ സന്തോഷത്തിലായിരുന്നു പിന്നീട് പൂക്കുഞ്ഞും കുടംബവും. ലോട്ടറി അടിച്ചത് വിശ്വസിക്കാനായില്ലെന്ന് പറയുകയാണ് പൂക്കുഞ്ഞ്. 'ഉച്ചയ്ക്ക് 12.30ക്കാണ് ജപ്തി നോട്ടീസ് ലഭിക്കുന്നത്. രാവിലെ ഏഴ് മണിക്കായിരുന്നു ലോട്ടറി എടുത്തത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ്. വെറും നൂറും അഞ്ഞൂറുമൊക്കെയാണ് ഇതുവരെ അടിച്ചിട്ടുള്ളത്. വലിയ തുകയൊന്നും ഇതുവരെ അടിച്ചിരുന്നില്ല. ഭാര്യ പറയാറുണ്ട്, ലോട്ടറി എടുക്കണം, ഒരിക്കൽ അടിച്ചാൽ ബാധ്യത തീരുമല്ലോയെന്ന്. കഴിഞ്ഞ ദിവസം ലോട്ടറി എടുത്തപ്പോഴും ഭാര്യ പറഞ്ഞിരുന്നു', പൂക്കുഞ്ഞ് പറഞ്ഞു.

'കഴിഞ്ഞ ദിവസം രണ്ട് നമ്പറിന് അയ്യായിരം പോയെന്ന് ഇക്ക വിളിച്ച് പറഞ്ഞപ്പോൾ നാളെ എന്തായാലും ലോട്ടറിയെടുക്കണം ഒന്നാം സമ്മാനം ഇക്കക്ക് അടിച്ചാലോയെന്നായിരുന്നു താൻ പറഞ്ഞത്', ഭാര്യ മുംതാസ് പറഞ്ഞു. നാക്ക് ഫലിച്ചല്ലോയെന്നായിരുന്നു ലോട്ടറി അടിച്ച പാടെ അദ്ദേഹം വിളിച്ച് പറഞ്ഞത്. എന്നാൽ താൻ വിശ്വസിച്ചിരുന്നില്ല. കള്ളത്തരം പറയുകയാണെന്നാണ് കരുതിയത്. അടിച്ചിട്ട് വിശ്വസിക്കാനായില്ല', മുംതാസ് പറഞ്ഞു.

'വാപ്പ സ്ഥിരം ലോട്ടറിയെടുത്ത് തെണ്ടിപ്പോയ ആളാണ്. എന്നാൽ താൻ ലോട്ടറി എടുക്കാതിരുന്നില്ല. ഇന്നും ലോട്ടറി എടുത്തിരുന്നു. ഇനിയും ലോട്ടറി എടുക്കും', പൂക്കുഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം തനിക്ക് ലോട്ടറിയെടുക്കുന്ന പതിവില്ലെന്നും വാപ്പയ്ക്ക് ലോട്ടറിയടിച്ചതോടെ ഇനി താനും ലോട്ടറിയെടുക്കാൻ തീരുമാനിച്ചെന്നുമായിരുന്നു പൂക്കുഞ്ഞിന്റെ മകന്റെ പ്രതികരണം.

'ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോൾ ഇനി എന്ത് ചെയ്യും എന്നുള്ള വിഷമം ആയിരുന്നു. കുട്ടികളൊക്കെ വളരുവല്ലേ. എന്ത് ചെയ്യും എന്നറിയാത്ത ആശങ്കയായിരുന്നു. അടക്കുന്നതെല്ലാം പലിശയ്ക്കല്ലേ പോയത്. എട്ട് വർഷമായി വീട് വാങ്ങാൻ ലോണെടുത്തിട്ട്. ബാങ്കിൽ കടമുണ്ട്. പലിശ കടവും ഉണ്ട്. അതെല്ലാം വീട്ടണം, മക്കളുടെ പഠനം നല്ല രീതിയിൽ നടത്തണം എന്നും ആഗ്രഹമുണ്ട്'; ഭാവി ജീവിതത്തെ കുറിച്ച് പൂക്കുഞ്ഞും മുംതാസും പറഞ്ഞു. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെ പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് കൈമാറി.












Click it and Unblock the Notifications